ജിദ്ദ - സാമൂഹിക സംസ്‌കാരിക സാമ്പത്തിക മേഖലക്ക് വിലപ്പെട്ട സംഭാവനകൾ അർപ്പിക്കുന്ന പ്രവാസി സമൂഹത്തെ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അർഹമായ രീതിയിൽ പരിഗണിക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കോവിഡ് പ്രതിസന്ധി ഏറ്റവും അധികം പ്രയാസത്തിലാക്കിയ പ്രവാസികളുടെ വിവിധ വിഷയങ്ങളിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് സന്ദർശിച്ച ഒ.ഐ.സി.സി, ഇൻകാസ് നേതാക്കൾ നൽകിയ നിവേദനം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാസി വിഷയങ്ങൾ പ്രത്യേകമായി കൈകാര്യം ചെയ്യുന്നതിനും പ്രതിപക്ഷ നേതാവിന്റെ ഓഫീസിൽ പ്രത്യേക സംവിധാനം ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ ഒരു വർഷത്തിലധികമായി സൗദി അറേബ്യ അടക്കമുള്ള ഗൾഫ് രാജ്യങ്ങളിലേക്കു മടക്കയാത്രക്കായി പ്രയാസപ്പെടുന്ന പ്രവാസികളുടെ പ്രശ്‌നങ്ങൾ പരിഹരിക്കുക, കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിലെ അപാകതകൾ പരിഹരിക്കുക, പ്രവാസി എന്ന നിലക്ക് രണ്ടാമത്തെ ഡോസ് കിട്ടിയാൽ ആ വിവരം കേന്ദ്ര സർക്കാരിന്റെ രേഖകളിൽ കാണുന്നില്ല. സംസ്ഥാന സർക്കാർ നൽകുന്ന സർട്ടിഫിക്കറ്റിൽ ഡോസുകൾ നൽകിയ തിയതി, വാക്‌സിൻ ബാച്ച് നമ്പർ എന്നിവ രേഖപ്പെടുത്തുന്നില്ല. ഇത് വിദേശങ്ങളിൽ അംഗീകരിക്കുന്ന നിലവാരത്തിലുള്ളതല്ല എന്നതും വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നു. മടക്കയാത്ര സാധ്യമാകാതെ കുടുങ്ങി കിടക്കുന്ന പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകുക, പ്രവാസി പുനരധിവാസ പദ്ധതികൾ കൂടുതൽ കാര്യക്ഷമാക്കുക, നിർധനരായ പ്രവാസികളുടെ റേഷൻ കാർഡിന് വെള്ള നിറം നൽകി തരം തിരിക്കുന്ന രീതി അവസാനിപ്പിക്കുക, പ്രവാസി വിദ്യാർഥി എന്ന പേരിൽ വൻ തോതിൽ ഈടാക്കുന്ന എൻ.ആർ.ഐ ഫീസ് കുറക്കുക, വാക്‌സിനേഷൻ കഴിഞ്ഞ പ്രവാസികൾക്ക് ഇന്ത്യയിൽ നിന്നും ഗൾഫ് രാജ്യങ്ങളിലേക്ക് നേരിട്ട് പോകുന്നതിനും ഇൻസ്റ്റിറ്റിയൂഷണൽ ക്വാറന്റൈൻ ഒഴിവാക്കുന്നതിനും (പ്രത്യേകിച്ച് സൗദിയിലേക്ക്) കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായ നടപടികൾ സ്വീകരിക്കുക എന്നീ കാര്യങ്ങൾ സംഘം നിവേദനത്തിൽ ചൂണ്ടിക്കാട്ടി. വിവിധ രാജ്യങ്ങളിലെ ഒ.ഐ.സി.സി - ഇൻകാസ് ഭാരവാഹികളായ മഹദേവൻ വാഴശ്ശേരിയിൽ, രാജു കല്ലുപുറം, കെ.ടി.എ മുനീർ, ബിജു കല്ലുമല, ചന്ദ്രൻ കല്ലട, സിദ്ദീഖ് ഹസ്സൻ, ശങ്കര പിള്ള കുമ്പളത്ത് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.