Sorry, you need to enable JavaScript to visit this website.

നാട്ടില്‍ നടന്ന ഉത്സവങ്ങളെയും ആഘോഷങ്ങളെയും  കുറിച്ച് വള്ളിപുള്ളി തെറ്റാതെ വിവരിച്ച് സജിത

നെന്മാറ- റഹിമാന്റെയും സജിതയുടെയും സാഹസിക ജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പത്ത് വര്‍ഷത്തിലേറെ ഒരു ചെറിയ മുറിയില്‍ റഹിമാന്‍ സജിതയെ ഒളിപ്പിച്ചുവെന്ന് നാട്ടുകാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍, ഈ പത്ത് വര്‍ഷക്കാലം നാട്ടില്‍ നടന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് വള്ളിപുള്ളി തെറ്റാതെയാണ് സജിത സംസാരിക്കുന്നത്. റഹിമാന്റെ കൊച്ചുമുറിയില്‍ ഇരുന്നുകൊണ്ട് നാട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും സജിത അറിഞ്ഞിരുന്നു. മുറിയിലെ ജനല്‍ വഴി പുറത്തുനടന്ന കാര്യങ്ങള്‍ സജിത കണ്ടു. ഇതേ കുറിച്ചെല്ലാം യാതൊരു അര്‍ത്ഥശങ്കയുമില്ലാതെയാണ് സജിത സംസാരിക്കുന്നതെന്ന് നാട്ടുകാരും പറയുന്നു. ഗത്യന്തരമില്ലാത്തതുകൊണ്ട് റഹിമാനും സജിതയും പറയുന്നതെല്ലാം വിശ്വസിക്കുക മാത്രമേ തരമുള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം.
ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയല്ല സജിതയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതെന്ന് റഹിമാന്‍ പറയുന്നു. എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്നാണ് കരുതിയത്. ഒരാഴ്ചയെങ്ങാനും ഒളിച്ചുതാമസിപ്പിക്കേണ്ടിവരും. അതു കഴിഞ്ഞ് എല്‍ഐസി പൈസ കിട്ടും. ഇതായിരുന്നു പ്ലാന്‍. പക്ഷേ, അവസാനം ഇങ്ങനെയൊക്കെ ആയെന്നാണ് റഹിമാന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്.
'സജിത വീട്ടിലേക്ക് വരാറുണ്ട്. ഒരിക്കല്‍ സജിത എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനും തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഞാന്‍ അവളെ രഹസ്യമായി താലികെട്ടി. വീട്ടുകാര്‍ സജിതയെ വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ നേരത്തെ താലി ചാര്‍ത്തിയതിനാല്‍ വേറെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നമുക്ക് എങ്ങോട്ടേലും പോകാമെന്ന് സജിത എന്നോട് പറഞ്ഞിരുന്നു. എല്‍ഐസി പൈസ കിട്ടാനുണ്ട്. പൈസ കിട്ടിയാല്‍ പോകാം. അതുവരെ ഒളിച്ചുതാമസിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്, ' റഹിമാന്‍ പറഞ്ഞു
 

Latest News