തൃശൂർ-കൊടകര കുഴൽപ്പണ കേസിൽ ബി.ജെ.പി നേതാവും നടനുമായ സുരേഷ് ഗോപിയെയും ചോദ്യം ചെയ്യാൻ നീക്കം. തൃശൂർ നിയമസഭ മണ്ഡലത്തിൽ മത്സരിച്ച സുരേഷ് ഗോപിക്ക് ലഭിച്ച തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചാണ് അന്വേഷണ സംഘം ചോദ്യം ചെയ്യുക. ബി.ജെ.പി ജില്ലാ പ്രസിഡന്റിനെ ചോദ്യം ചെയ്തതിൽനിന്നാണ് സുരേഷ് ഗോപിയെ കൂടി ചോദ്യം ചെയ്യാൻ തീരുമാനിച്ചത്.
അതേസമയം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്റെ ഡ്രൈവറെയും സെക്രട്ടറിയെയും പോലീസ് ചോദ്യം ചെയ്തു. കൊടകര കുഴൽപ്പണ കേസിലെ പ്രധാന പ്രതി ധർമരാജനെ അറിയാമെന്ന് ഇരുവരും സമ്മതിച്ചു. സുരേന്ദ്രനെ അടുത്ത ദിവസം ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കി.
അതിനിടെ, മഞ്ചേശ്വരത്ത് സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന തന്നോട് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ ബി.ജെ.പി രണ്ടരലക്ഷം രൂപയും സ്മാർട്ട്‌ഫോണും നൽകിയെന്ന അപരസ്ഥാനാർത്ഥി കെ. സുന്ദര വെളിപ്പെടുത്തലും ബി.ജെ.പിക്ക് തിരിച്ചടിയായി. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ മത്സരിച്ച മണ്ഡലമാണ് മഞ്ചേശ്വരം. 2016-ലെ തെരഞ്ഞെടുപ്പിൽ അപരസ്ഥാനാർത്ഥിയായി മത്സരിച്ച കെ.സുന്ദരയുടെ വോട്ടുപിടിത്തമാണ് സുരേന്ദ്രന്റെ പരാജയത്തിന് കാരണം. തുടർന്ന് ഇത്തവണയും സുന്ദര മത്സരിച്ചപ്പോൾ പിന്തിരിപ്പിക്കാൻ ബി.ജെ.പി ശ്രമിച്ചത്. കെ.സുരേന്ദ്രൻ തന്നെയാണ് സുന്ദരയെ നേരിട്ട് വിളിച്ചത്. ബി.ജെ.പി വിജയിച്ചാൽ കർണാടകയിൽ വൈൻ പാർലറിനുള്ള ലൈസൻസ് അനുവദിച്ചുനൽകാമെന്നും സുരേന്ദ്രൻ വാഗ്ാദനം നൽകിയതായും സുന്ദര പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി സുരേന്ദ്രനെതിരെ നടപടി എടുക്കണമെന്ന് ലീഗും സി.പി.എമ്മും ആവശ്യപ്പെട്ടു.