തിരുവനന്തപുരം- ന്യൂനപക്ഷ സ്‌കോളർഷിപ്പ് സംബന്ധിച്ച ഹൈക്കോടതി വിധി ചർച്ച ചെയ്യുന്നതിന് മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം അവസാനിച്ചു. സമുദായമൈത്രിക്ക് ദോഷമുണ്ടാകാതെ പ്രശ്‌നം പരിഹരിക്കണമെന്നാണ് യോഗത്തിലെ പൊതുവികാരം. വിധി ബാധിക്കുന്ന എല്ലാ വിഭാഗം ആളുകളുമായും ചർച്ച നടത്താനും ധാരണയായി. തീരുമാനം വൈകരുതെന്ന് ലീഗും കോൺഗ്രസും നിലപാട് സ്വീകരിച്ചു. മുസ്ലിംകളുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിന് രൂപീകരിച്ച സ്‌കോളർഷിപ്പിൽനിന്ന് 20 ശതമാനം പിന്നോക്ക ക്രിസ്ത്യൻ വിഭാഗങ്ങൾക്ക് നൽകിയിരുന്നു. എന്നാൽ 80:20 അനുപാതം തെറ്റാണെന്നും എല്ലാവർക്കും തുല്യമായി വീതിക്കണമെന്നും ഹൈക്കോടതി വിധി വന്നു. മുസ്ലിംകൾക്ക് മാത്രമായ സ്‌കോളർഷിപ്പിൽനിന്ന് വീണ്ടും ഇതരസമുദായങ്ങൾക്ക് നൽകണമെന്ന വിധി വിവാദമായതോടെയാണ് മുഖ്യമന്ത്രി യോഗം വിളിച്ചത്. നിയമവിദഗ്ധരുമായി ആലോചിച്ച് തുടർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. വിധി സംബന്ധിച്ച് വിദഗ്ധ സമിതി പഠനം നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.