കൊച്ചി - 2019 ലെ കേരള മദ്രസ അധ്യാപക ക്ഷേമനിധി ഫണ്ട് നിയമം റദ്ദാക്കണമെന്നാവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹരജി. ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഹരജിയിൽ സർക്കാരിന്റെ വിശദീകരണം തേടി.
മദ്രസാധ്യാപകർക്കുള്ള പെൻഷനുൾപ്പെടെയുള്ള സാമ്പത്തിക സഹായങ്ങൾ നൽകുന്നതിനുള്ള നിയമമാണ് റദ്ദാക്കണമെന്നു ഹരജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. 2018 ആഗസ്ത് 31 നു സംസ്ഥാന സർക്കാർ പാസാക്കിയ ഓർഡിനൻസ് നിയമസഭയിൽ കൃത്യസമയത്ത് വെച്ചിട്ടില്ലെന്നും റദ്ദാക്കണമെന്നുമാണ് ഹരജിയിലെ ആവശ്യം. നിശ്ചിത സമയത്ത് സഭയിൽ വെക്കാത്ത ഓർഡിനൻസ് കാലഹരണപ്പെട്ടതാണെന്നും ഹരജിയിൽ ആരോപിക്കുന്നു. മദ്രസാ അധ്യാപകർക്കും അവരുടെ കുടുംബങ്ങൾക്കും സാമ്പത്തിക സഹായം നൽകുന്നതിനുവേണ്ടിയാണ് ഈ നിയമം കൊണ്ടുവന്നത്. ഈ നിയമപ്രകാരം കേരള മദ്രസാ അധ്യാപക വെൽഫയർ ഫണ്ട് ബോർഡും രൂപീകരിച്ചിരുന്നു. 18 വയസ്സ് പൂർത്തിയായവരും 55 വയസ്സ് പൂർത്തിയാകാവത്തവരുമായ അധ്യാപകർക്ക് ബോർഡിൽ അംഗത്വം കൊടുക്കുന്നതിനും വ്യവസ്ഥയുണ്ട്. മദ്രസകളിൽ ഖുർആനും ഹദീസും ഇസ്‌ലാമുമായി ബന്ധപ്പെട്ട പുസ്തകങ്ങളും മാത്രമാണ് പഠിപ്പിക്കുന്നത്. ഇതേ ആവശ്യത്തിനു വേണ്ടി സർക്കാരിന്റെ ഫണ്ട് ഉപയോഗിക്കുന്നതു ഭരണഘടാനാ വിരുദ്ധമാണെന്നു ഹരജിയിൽ പറയുന്നു. മദ്രസകൾക്കും മദ്രസാ അധ്യാപകർക്കും ശമ്പളമായോ പെൻഷനായോ സർക്കാർ ഫണ്ട് നൽകുന്നതു തടയണമെന്നു ഹരജിയിൽ ആവശ്യപ്പെട്ടു. സിറ്റിസൻസ് ഓർഗനൈസേഷൻ ഫോർ ഡെമോക്രസി ഇക്വാലിറ്റി ആന്റ് സെക്യുലറിസം എന്ന സംഘടനയ്ക്കുവേണ്ടി ആലുവ വാഴക്കുളം സൗത്ത് സ്വദേശി എടപ്പിട്ടു വീട്ടിൽ മനോജാണ് അഡ്വ. സി. രാജേന്ദ്രൻ മുഖേന ഹരജി സമർപ്പിച്ചത്.