കാസര്‍കോട്- പുല്ലൂര്‍ പൊള്ളക്കടയില്‍നിന്ന് കാണാതായ പെണ്‍കുട്ടിയെ തെലങ്കാനയില്‍ കണ്ടെത്തി. ഒരു ലോഡ്ജില്‍ തനിച്ച് താമസിച്ചു വരുന്നതിനിടയില്‍ മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് സംശയം തോന്നുകയായിരുന്നു. അമ്പലത്തറ പോലീസിന്റെ ലുക്ക് ഔട്ട് നോട്ടീസ് ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷിച്ചപ്പോള്‍ കാസര്‍കോട് പൊള്ളക്കടയില്‍നിന്ന് ഒരു മാസം മുമ്പ് കാണാതായ അഞ്ജലിയാണെന്ന് വ്യക്തമായി. മലയാളി സമാജം പ്രവര്‍ത്തകര്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് അന്വേഷിക്കുന്ന അമ്പലത്തറ ഇന്‍സ്‌പെക്ടര്‍ രാജീവന്‍ വലിയവളപ്പില്‍ , എസ് ഐ മധുസൂദനന്‍, വനിതാ പോലീസ് രതി എന്നിവര്‍ കഴിഞ്ഞ ദിവസം വൈകുന്നേരം അഞ്ചു മണിയോടെ തെലങ്കാനയിലെത്തി. ഹൈദരാബാദില്‍ എത്തി തെലങ്കാന പോലീസുമായി ബന്ധപ്പെട്ടു പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വാങ്ങി. ആധാര്‍ കാര്‍ഡ് പരിശോധിച്ചതില്‍ നിന്നാണ് അഞ്ജലിയെ തിരിച്ചറിഞ്ഞത്. ട്രെയിനില്‍ ആണ് ഹൈദരാബാദില്‍ എത്തിയതെന്ന് പറയുന്ന അഞ്ജലി പോലീസിന്റെ മറ്റു ചോദ്യങ്ങള്‍ക്ക് പുഞ്ചിരി മാത്രമാണ് നല്‍കിയത്. പുല്ലൂര്‍ പൊള്ളക്കടയിലെ ആലിങ്കാല്‍ ഹൗസില്‍ ശ്രീധരന്റെ മകള്‍ കെ.അഞ്ജലി (21) യെ ഇക്കഴിഞ്ഞ ഏപ്രില്‍ 19 നാണ് വീട്ടില്‍ നിന്നു കാണാതായത്. ഏപ്രില്‍ 25 ന് വിവാഹം നിശ്ചയിച്ച അഞ്ജലി 19 ന് ഉച്ചക്ക് വീടുവിടുകയായിരുന്നു. പോലീസിന്റെ അന്വേഷണത്തില്‍ അഞ്ജലി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനിലെത്തി ചെന്നൈ മെയിലിന് കയറിയതായി കണ്ടെത്തിയിരുന്നു. ചെന്നൈ മുതല്‍ തെലങ്കാനയില്‍ എത്തുന്നതുവരെ അഞ്ജലി തനിച്ചാണ് യാത്ര ചെയ്തിരുന്നത്. രണ്ടു ഫോണുകളുണ്ടായിരുന്നെങ്കിലും രണ്ടും ഓഫാക്കിയ നിലയിലായിരുന്നു. പള്ളിക്കരയിലെ യുവാവാണ് പിന്നിലെന്നു കരുതി പോലീസ് യുവാവിന്റെ വീട്ടില്‍ തിരച്ചില്‍ നടത്തിയിരുന്നു. പിന്നീട് കൊളത്തൂരിലെ യുവാവിനൊപ്പമാണു പോയതെന്ന വിവരത്തെ തുടര്‍ന്ന് പോലീസ് ആ വഴിക്കും അന്വേഷണം നടത്തി. എന്നാല്‍ ബന്ധുക്കള്‍ സംശയിക്കുന്ന ആള്‍ ഇപ്പോള്‍ ഗള്‍ഫിലാണ് ഉള്ളതെന്ന വിവരമാണ് പോലീസിന് ലഭിച്ചത്. രണ്ടു തവണ പോലീസ് ചെന്നൈയിലും ബെംഗളൂരുവിലും പോയി അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ബെംഗളൂരു വഴി ഹൈദരാബാദിലേക്ക് കടന്നെന്ന സംശയം ഉയര്‍ന്നതോടെ പോലീസ് ആന്ധ്രയിലെയും തെലങ്കാനയിലെയും മലയാളി സമാജം പ്രവര്‍ത്തകര്‍ക്ക് ലുക്ക് ഔട്ട് നോട്ടീസ് അയച്ചുകൊടുത്തിരുന്നു. അഞ്ജലിയെ കണ്ടെത്താന്‍ അന്വേഷണ സംഘം ഹൈദരാബാദ് പോലീസിന്റെ സഹായവും തേടിയിരുന്നു. അഞ്ജലി എത്തിയെന്നു സംശയിക്കുന്ന സംസ്ഥാനങ്ങളിലെ പ്രധാന കേന്ദ്രങ്ങളില്‍ പെണ്‍കുട്ടിയുടെ ചിത്രം അടങ്ങിയ നോട്ടീസ് പതിക്കാന്‍ കേസന്വേഷണ സംഘം നടപടി സ്വീകരിച്ചു വരുന്നതിനിടയിയിലാണ് കണ്ടെത്തിയത്. വിവാഹത്തിന് വീട്ടുകാര്‍ കരുതിവെച്ചിരുന്ന പത്ത് പവന്റെ ആഭരണങ്ങളും എടുത്താണ് അഞ്ജലി വീട്ടില്‍ നിന്ന് പോയത്. ഈ ആഭരണങ്ങള്‍ ചെന്നൈയിലെ ഒരു ജൂവലറിയില്‍ ആണ് വിറ്റതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ആഭരണങ്ങള്‍ വില്‍ക്കുന്ന സി സി ടി വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു. മാനസിക സംഘര്‍ഷമുള്ള പെണ്‍കുട്ടി ഉറക്കം കിട്ടുന്നതിന് മരുന്ന് കഴിക്കുന്നുണ്ടായിരുന്നു. ഗുളികയുടെ കുറിപ്പും മുറിയില്‍ നിന്ന് പോലീസിന് കിട്ടിയിരുന്നു. വിവാഹ ജീവിതത്തോട് താല്പര്യം ഇല്ലാത്തതിനാല്‍ നാടുവിട്ടതാണെന്ന് പോലീസ് കരുതുന്നുണ്ട്. തെലങ്കാനയില്‍ കണ്ടെത്തുമ്പോള്‍ കൂടെ ആരും ഇല്ലെന്ന വിവരം ദുരൂഹത വര്‍ധിപ്പിക്കുന്നു.