തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  അധ്യാപിക ബ്ലാക്ക്  ഫംഗസ് ബാധിച്ച് മരിച്ചു

തിരുവനന്തപുരം- കോവിഡിനെ തുടര്‍ന്ന് ബ്ലാക്ക് ഫംഗസ് (മ്യൂക്കോര്‍ മൈക്കോസിസ്) പിടിപെട്ട് ചികിത്സയിലായിരുന്ന സ്വകാര്യ സ്‌കൂള്‍ അധ്യാപിക തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍  മരിച്ചു. മല്ലപ്പള്ളി മുക്കൂര്‍ പുന്നമണ്ണില്‍ പ്രദീപ് കുമാറിന്റെ ഭാര്യയും കന്യാകുമാരി സി. എം. ഐ ക്രൈസ്റ്റ് സെന്‍ട്രല്‍ സ്‌കൂള്‍ അധ്യാപികയുമായ അനീഷാ പ്രദീപ് കുമാര്‍ (32) ആണ് മരിച്ചത്. ഇതേ സ്‌കൂളിലെ അക്കൗണ്ടന്റായ പ്രദീപും അനീഷയും കന്യാകുമാരി അഞ്ച് ഗ്രാമത്തില്‍ വാടകയ്ക്ക് താമസിച്ചു വരികയായിരുന്നു.
മേയ് ഏഴിന് അനീഷക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശം അനുസരിച്ച് രണ്ടുപേരും ഹോം ക്വാറന്റൈനില്‍ കഴിഞ്ഞു. രണ്ടു ദിവസം പിന്നിട്ടപ്പോള്‍ ശ്വാസംമുട്ടല്‍ കൂടി. ഇതോടെ നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. പ്രദീപിന് രോഗലക്ഷണമില്ലാത്തതിനാല്‍ സമീപത്തെ ആയുര്‍വേദ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ തുടര്‍ന്നു. മെയ് 12ന് കോവിഡ് നെഗറ്റീവായതിനെ തുടര്‍ന്ന് ഇരുവരെയും ഡിസ്ചാര്‍ജ് ചെയ്തു. വീട്ടിലേക്ക് വരുന്നതുവഴി അനീഷക്ക് ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടു കണ്ണുകള്‍ക്കും വേദന രൂക്ഷമായി.
ഇതേ തുടര്‍ന്ന് വീണ്ടും നാഗര്‍കോവില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. രക്തസമ്മര്‍ദ്ദം ഉയരുകയും ഇരു വൃക്കകളിലും സോഡിയം അടിയുകയും ചെയ്തതായി കണ്ടെത്തിയെങ്കിലും ബ്ലാക്ക് ഫംഗസ് ആണെന്ന് തിരിച്ചറിയാന്‍ നാഗര്‍കോവില്‍ മെഡിക്കല്‍കോളേജിലെ ഡോക്ടര്‍മാര്‍ക്ക് ആദ്യം സാധിച്ചില്ല. മെയ് 16നാണ് ഇത് സ്ഥിരീകരിച്ചത്. ഇതോടെ അനീഷയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്കു മാറ്റുകയായിരുന്നു. 18ന് വൈകീട്ടോടെ തിരുവനന്തപുരത്ത് എത്തിച്ചെങ്കിലും ആരോഗ്യനില കൂടുതല്‍ വഷളാകുകയായിരുന്നു.  മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌കാരം ഇന്ന്  കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തും.

Latest News