കൊണ്ടോട്ടി- വിദേശ രാജ്യങ്ങളിൽനിന്ന് കോവിഡ് ഒന്നാം വാക്സിനെടുത്ത് നാട്ടിലെത്തിയ പ്രവാസികളുടെ രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരണം അനിശ്ചിതത്വത്തിൽ. ഗൾഫ് രാജ്യങ്ങളിൽനിന്ന് ആദ്യ ഡോസായി സ്വീകരിച്ച വാക്സിൻ തന്നെയാ വണം രണ്ടാമത്തെ ഡോസായി സ്വീകരിക്കേണ്ടത്. എന്നാൽ വിദേശങ്ങളിൽ ഉപയോഗിക്കുന്ന വാക്സിനുകൾ ഇന്ത്യയിൽ ലഭ്യമല്ലാത്തതിനാൽ ഇതിന് സാധിക്കുന്നില്ല.
ഗൾഫ് രാഷ്ട്രങ്ങളിൽനിന്നും ഒന്നാംഘട്ട വാക്സിനെടുത്ത് നാട്ടിലെത്തി തിരിച്ചു പോകാൻ കഴിയാത്തവരും വിസ റദ്ദാക്കി വന്നവരുമായ പ്രവാസികൾക്കാണ് രണ്ടാമ ത്തെ ഡോസ് ഇന്ത്യയിൽ നിന്നും സ്വീകരിക്കാൻ കഴിയാത്തത്. ഇത് മടങ്ങിയെത്തിയ പ്രവാസികളെ ആശങ്കയിലാക്കി. വാക്സിൻ ബ്രാന്റിൽ മാത്രമല്ല ഗൾഫിലും ഇന്ത്യയിലും വാക്സിൻ സ്വീകരിക്കുമ്പോൾ നൽകുന്ന രേഖകളിലും വ്യത്യാസമുണ്ട്. വിദേശത്ത് വാക്സിൻ സ്വീകരിക്കുമ്പോൾ സിസ്റ്റത്തിൽ അപ്ലോഡ് ചെയ്യുകയാണ് പതിവ്. എന്നാൽ നാട്ടിൽ ആധാർ കാർഡാണ് പരിഗണിക്കുന്നത്. വിദേശത്ത് വാക്സിൻ എടുത്ത വ്യക്തിയുടെവാക്സിൻ സ്വീകരിച്ച ആധികാരികമായ വിവരങ്ങൾ ഇന്ത്യയിലെ മെഡിക്കൽ സംവി ധാനത്തിന് ഓൺലൈൻ വഴി ലഭിക്കുക യുമില്ല. ഗൾഫ് രാജ്യങ്ങളിൽനിന്ന് ഒന്നാംഘട്ട വാക്സിൻ സ്വീകരിച്ച് നാട്ടിലെത്തിയവർ രണ്ടാംഘട്ടം വാക്സിനേഷൻ നൽകുന്നതിൽ ആരോഗ്യ വകുപ്പിനും കൃത്യമായ വിവരങ്ങളില്ലെന്ന് പ്രവാസികൾ പറയുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തുമായി ആയിരത്തിലേറെ പ്രവാസികളാണ് കോവിഡ് രണ്ടാംവാക്സിൻ സ്വീകരിക്കുന്നതിനായി കാത്തിരിക്കുന്നത്.