കാസർകോട്- കാണാതായ ഒരു കുടുംബത്തിലെ മൂന്നു പേരെ തൃശൂരിൽ കണ്ടെത്തി. കൊന്നക്കാട്ടെ ഗൃഹനാഥനായ 61 കാരൻ, മകന്റെ ഭാര്യ, കൊച്ചുമകൻ എന്നിവരെയാണ് ശനിയാഴ്ച മുതൽ കാണാതായത്. തൃശൂരിൽ നിന്നും ചാലക്കുടിയിലേക്ക് ബസിൽ യാത്ര ചെയ്യുന്നതിനിടയിൽ തൃശൂർ പോലീസിന്റെ സഹായത്തോടെയാണ് ബസ് തടഞ്ഞുനിർത്തി ഇവരെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ ദിവസം പയ്യന്നൂരിലെ ഒരു ലോഡ്ജിൽ ഇവർ താമസിച്ചിരുന്നു. ഇവരെ കാണാതായ വിവരം മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും പ്രചരിച്ചതോടെ പയ്യന്നൂരിൽ വെച്ച് ഫോൺ സിം മാറ്റി പുതിയ നമ്പർ എടുത്തിരുന്നു.
ഇത് മനസിലാക്കിയ പോലീസ് പുതിയ നമ്പർ കണ്ടുപിടിക്കുകയായിരുന്നു. നമ്പർ ശേഖരിച്ച പോലീസ് ഇവരുടെ ലൊക്കേഷൻ കണ്ടെത്തുകയായിരുന്നു. വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ജോസ് കുര്യൻ, എസ്.ഐ ബാബുമോൻ എന്നിവരുടെ നേതൃത്വത്തിലാണ് പയ്യന്നൂരിൽ തെരച്ചിൽ നടത്തിയത്. ഇവിടുത്തെ മൊബൈൽ ഫോൺ കടയിൽ നിന്നാണ് ഇവരുടെ വിവരങ്ങൾ ശേഖരിച്ച് വിളിച്ചത്. തങ്ങൾക്കെതിരെ വ്യാപകമായ വാർത്തകൾ വന്നതോടെ ജീവൻ ഒടുക്കുവാനുള്ള തയാറെടുപ്പിലായിരുന്നുവത്രെ. ഇതിനു വേണ്ടിയാണ് തൃശൂരിലേക്ക് പോയതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ഇവരെ ഇന്ന് ഉച്ചയോടെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷനിൽ കൊണ്ടുവരും.