ദോഹ- കോവിഡ് പ്രതിസന്ധി രൂക്ഷമായി തുടരുന്ന ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്തും നിരോധം ഏര്‍പ്പെടുത്തിയതോടെ ഖത്തർ പ്രവാസകളിലും ആശങ്ക പുകയുന്നു . ലോകത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുമായി അത്യന്തം ഗുരുതരമായ വാര്‍ത്തകളാണ് അനുദിനം ഇന്ത്യയില്‍ നിന്നും വന്നുകൊണ്ടിരിക്കുന്നതെന്നത് ഓരോ ഇന്ത്യക്കാരന്‍റെയും ചങ്കിടിപ്പ് വര്‍ദ്ധിപ്പിക്കുകയാണ് .
സൗദി അറേബ്യ, യു.എ. ഇ., ഒമാന്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഇന്നാണ് ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് കുവൈത്ത് വിലക്ക് ഏര്‍പ്പെടുത്തിയത്. ഖത്തറും ബഹറൈനും മാത്രമാണ് ഇപ്പോള്‍ ഇന്ത്യക്കാരെ അനുവദിക്കുന്നത്.
പെരുന്നാള്‍ അവധി കഴിഞ്ഞ് തിരിച്ചുവരുവാന്‍ കാത്തിരിക്കുന്ന നിരവധി പ്രവാസികളാണ് നാട്ടിലുള്ളത്. പലരും ടിക്കറ്റും ക്വാറന്റൈനുമൊക്കെ ബുക്ക് ചെയ്ത് കാത്തിരിക്കുകയാണ് . എന്നാല്‍ നിത്യവും വന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകള്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നവയാണ് .
ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്കോ യാത്രക്കാര്‍ക്കോ ഖത്തര്‍ വിലക്കേര്‍പ്പെടുത്തുമോ എന്നത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമല്ല. പെട്ടെന്ന് അത്തരത്തിലുള്ള ഒരു തീരുമാനമുണ്ടാകില്ലെന്നാണ് പൊതുവെ പ്രതീക്ഷിക്കുന്നത്.
ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളില്‍ നാളെ മുതല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കുള്ള വിസ അപേക്ഷകള്‍ സ്വീകരിക്കാന്‍ തുടങ്ങുമെന്നാണ് ഇന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചിട്ടുണ്ട്. മാത്രമല്ല നാളെ മുതല്‍ എല്ലാ യാത്രക്കാര്‍ക്കും പി.സി. ആര്‍. പരിശോധന നിര്‍ബന്ധമാക്കി കോവിഡ് നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങളാണ് ഖത്തര്‍ നടത്തുന്നത്.
സ്ഥിതിഗതികള്‍ പ്രവചനാതീതമാണെന്നും എന്തും സംഭവിക്കാമെന്നുമാണ് ട്രാവല്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന