Sorry, you need to enable JavaScript to visit this website.

നഗരങ്ങളില്‍ ലോക്ക്ഡൗണ്‍ വേണ്ടിവരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം

റിയാദ്- കോവിഡ് വ്യാപനം തടയുന്നതിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ അവഗണിക്കുന്നതിനെതിരെ ശക്തമായ മുന്നറിയിപ്പുമായി സൗദി ആഭ്യന്തര മന്ത്രാലയം. റമദാന്‍ ആരംഭിച്ചതിനുശേഷം ജനങ്ങളുടെ ഭാഗത്തുനിന്ന് ഉല്‍കണ്ഠയുളവാക്കുന്ന പെരുമാറ്റമാണ് കാണുന്നത്. ഇത് അവസാനിപ്പിക്കുന്നില്ലെങ്കില്‍ നഗരങ്ങള്‍ തെരഞ്ഞെടുത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ആഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും ഹജ്ജ്, ഉംറ മന്ത്രാലയവും സംയുക്തമായി നടത്തിയ പത്രസമ്മേളനത്തിലാണ് ആഭ്യന്തര മന്ത്രാലയ വക്താവ് ലഫ്റ്റനന്റ് കേണല്‍ തലാല്‍ അല്‍ശല്‍ഹൗബ് കര്‍ശന മുന്നറിയിപ്പ് നല്‍കിയത്.

നഗരങ്ങളിലെ ലോക്ക്ഡൗണിനു പുറമെ, ചില മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ നിരോധിക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. അപകടങ്ങളെ നിസ്സാരവല്‍ക്കരിക്കരുതെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും കടുത്ത നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രാലയം ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

സുരക്ഷാ നടപടികളും മുന്‍കരുതല്‍ നടപടികളും ലംഘിക്കുന്നത് തടയാന്‍ മന്ത്രാലയം  ഊര്‍ജിത ശ്രമം തുടരുന്നുണ്ട്. സുരക്ഷാ നടപടികളെ കുറിച്ച് തെറ്റായ വിവരങ്ങളും അവ ലംഘിക്കാനുള്ള മാര്‍ഗങ്ങളുംപ്രചരിപ്പിക്കുന്ന സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കെതിരെയും നടപടികളുണ്ടാകും.  

അതിനിടെ, കൊറോണ വൈറസ് സ്ഥിരീകരിച്ചതിനുശേഷം ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച 13 പേരെ ജിദ്ദയിലും തായിഫിലുമായി അറസ്റ്റ് ചെയ്തതായി മക്ക  പോലീസ് വക്താവ് പറഞ്ഞു. പ്രാഥമിക നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവരുടെ കേസുകള്‍ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായും അദ്ദേഹം പറഞ്ഞു.

നിയമലംഘകര്‍ക്ക് രണ്ട് വര്‍ഷം വരെ തടവും 200,000 റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

 

Latest News