റിയാദ്- വിനോദ സഞ്ചാര വ്യവസായ മേഖലയിൽ ഒരു ലക്ഷം തൊഴിലുകൾ സൗദിവൽക്കരിക്കാൻ ധനസഹായം നൽകുമെന്ന് നാഷനൽ ലേബർ ഗേറ്റ്‌വേ ആയ താഖാത്ത് പോർട്ടൽ അറിയിച്ചു. വിഷൻ 2030 പദ്ധതി ലക്ഷ്യങ്ങൾ സാക്ഷാൽക്കരിക്കാനും, തൊഴിൽ വിപണിയുടെ ആവശ്യങ്ങൾ കണക്കിലെടുത്തുമാണ് നടപടി.
നിശ്ചിത വ്യവസ്ഥകൾ പ്രകാരം ടൂറിസം മേഖലാ സ്ഥാപനങ്ങളിൽ പുതുതായി ജോലിക്കു വെക്കുന്ന സൗദി യുവതീയുവാക്കളുടെ വേതനത്തിന്റെ 30 ശതമാനം രണ്ടു വർഷത്തേക്ക് മാനവശേഷി വികസന നിധി വഹിക്കും. പ്രതിമാസ ധനസഹായ തുക 3,000 റിയാലിൽ കവിയരുതെന്ന വ്യവസ്ഥയോടെ സ്ഥാപനങ്ങൾക്ക് 20 ശതമാനം അധിക ധനസഹായത്തിനും അർഹതയുണ്ടാകും. പദ്ധതി പ്രയോജനപ്പെടുത്തി ടൂറിസം മേഖലയിൽ ജോലി തേടുന്നവർ സർക്കാർ ജീവനക്കാരോ തൊഴിലുടമകളോ ആകാൻ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. കൂടാതെ ഇവർ സർക്കാർ, സ്വകാര്യ മേഖലകളിൽനിന്ന് വിരമിച്ചവരാകാനും പാടില്ല. മാനവശേഷി വികസന നിധി വഴി നൽകുന്ന മറ്റു ധനസഹായ പദ്ധതികൾ 24 മാസക്കാലം പ്രയോജനപ്പെടുത്തിയവരാകാനും പാടില്ല.
മറ്റു ധനസഹായ പദ്ധതികൾ 24 മാസം പ്രയോജനപ്പെടുത്താത്തവർക്ക് ശേഷിക്കുന്ന കാലം പുതിയ പദ്ധതി പ്രകാരം ധനസഹായ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്. എന്നാൽ ഇവർ പരമാവധി മൂന്നു തവണ മാത്രമേ നേരത്തെ ധനസഹായ പദ്ധതികൾ പ്രയോജനപ്പടുത്തിയിരിക്കാൻ പാടുള്ളൂ എന്ന് വ്യവസ്ഥയുണ്ട്. കൂടാതെ അപേക്ഷകർ നിതാഖാത്ത് പോർട്ടലിൽ രജിസ്റ്റർ ചെയ്തവരുമാകണം. പുതുതായി തൊഴിൽ തേടുന്ന ഉദ്യോഗാർഥികൾ, ടൂറിസം മേഖലയിലേക്ക് ജോലി മാറാൻ ആഗ്രഹിക്കുന്നവർ, കരിയർ വികസനത്തിന് താൽപര്യമുള്ളവർ എന്നീ വിഭാഗങ്ങളെയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
അപേക്ഷകർ സൗദികളായിരിക്കണമെന്നും 18 നും 60 നുമിടയിൽ പ്രായമുള്ളവരായിരിക്കുണമെന്നും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ വിവരങ്ങൾ പ്രകാരം വിദ്യാർഥികളായിരിക്കരുതെന്നും വ്യവസ്ഥകളുണ്ട്. പദ്ധതി പ്രകാരം പ്രധാന നഗരങ്ങളിലും പ്രവിശ്യകളിലും നിയമിക്കുന്ന സൗദി ജീവനക്കാരുടെ മിനിമം വേതനം 3,200 റിയാലും കൂടിയ വേതനം 15,000 റിയാലുമായി നിശ്ചയിച്ചിട്ടുണ്ട്. മറ്റു പ്രവിശ്യകളിലും നഗരങ്ങളിലും കുറഞ്ഞ വേതനം 3,000 റിയാലാണ്.