തിരുവനന്തപുരം- നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ സ്വയം നിരീക്ഷണത്തിലാണെന്നും അടുത്ത ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകണമെന്നും അദ്ദേഹം അറിയിച്ചു.
ഡോളർ കടത്ത് കേസിൽ ചോദ്യം ചെയ്തതിന് പിന്നാലെയാണ് സ്പീക്കർ കോവിഡ് സ്ഥിരീകരിച്ച വിവരം ഫേസ് ബുക്കിലൂടെ അറിയിച്ചിരിക്കുന്നത്.
ഇന്ന് സ്പീക്കർ താമസിക്കുന്ന തിരുവനന്തപുരം ചാക്കയിലെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ മൊഴിയില്‍ പരാമർശിക്കുന്ന ഫ്ലാറ്റാണിത്. ഈ ഫ്ളാറ്റിൽ വെച്ച് സ്പീക്കർ പണം കൈമാറിയെന്നാണ് സ്വപ്ന മൊഴി നൽകിയത്.
നേരത്തെ, സ്പീക്കറുടെ തിരുവനന്തപുരത്തെ വീട്ടിലെത്തി കസ്റ്റംസ് അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. വെള്ളിയാഴ്ച ഉച്ചക്കായിരുന്നു ചോദ്യം ചെയ്യൽ. പണമടങ്ങിയ ബാഗ് കൈമാറിയിട്ടില്ലെന്നാണ് സ്പീക്കർ കസ്റ്റംസിനെ അറിയിച്ചത്.