Sorry, you need to enable JavaScript to visit this website.

സാമൂഹ്യ നീതിയെ അട്ടിമറിച്ച് ഇടത്, വലത് മുന്നണികൾ ഫാസിസത്തിന് കളമൊരുക്കുന്നു -ഹമീദ് വാണിയമ്പലം

ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പരിപാടിക്ക് മുന്നോടിയായി നടന്ന റാലി

കോഴിക്കോട്- പരമ്പരാഗത പാർട്ടികൾ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ പരാജയപ്പെട്ട തെരഞ്ഞെടുപ്പ് കാമ്പയിനാണ് കഴിഞ്ഞുപോയതെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം പറഞ്ഞു. സാമൂഹ്യ നീതിയെ അട്ടിമറിച്ച് ഹിന്ദുത്വ ഫാസിസത്തിന് കളമൊരുക്കാനാണ് ഇടത്, വലത് മുന്നണികൾ ശ്രമിക്കുന്നത്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കൾക്ക് കോഴിക്കോട് മുതലക്കുളം മൈതാനിയിൽ ഒരുക്കിയ സ്വീകരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആർ.എസ്.എസുമായുള്ള ഇടതുപക്ഷത്തിന്റെ രഹസ്യ ബന്ധം ഏറെക്കുറെ വ്യക്തമായിക്കഴിഞ്ഞു. സംഘ്പരിവാർ നേതാക്കളും സഹയാത്രികരും ഇടതുപക്ഷവുമായുള്ള തങ്ങളുടെ ഡീലിനെ കുറിച്ച് തുറന്നു സമ്മതിച്ച സാഹചര്യത്തിൽ കേരള ജനതയോട് മാപ്പ് പറയാൻ സി.പി.എം തയാറാകണം. ഹിന്ദുത്വ അജണ്ടയുടെ ഭാഷയും രീതിയും കടം കൊണ്ടാണ് ഇരു മുന്നണികളും ഫാസിസത്തെ പ്രതിരോധിക്കുന്നുവെന്ന് ഊറ്റം കൊള്ളുന്നത്.


കേവലം വികസനത്തെ കുറിച്ച് മാത്രമുള്ള ചർച്ചകൾ സമൂഹത്തിലെ അടിസ്ഥാന ജനവിഭാഗങ്ങളെ പരിഗണിക്കാതെയുള്ളതാണ്. ഫാസിസത്തെ തകർക്കുക എന്ന യാഥാർഥ്യം മറച്ചുവെച്ചുകൊണ്ടാണ് ഇരുമുന്നണികളും പ്രവർത്തിച്ചുവരുന്നത്. സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ വെൽഫെയർ പാർട്ടി രാജ്യത്തെ അടിച്ചമർത്തപ്പെട്ട ജനവിഭാഗങ്ങൾക്ക് ഒപ്പമാണ് നിലകൊള്ളുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ പ്രസിഡന്റ് ഷംസീർ ഇബ്രാഹിം മുഖ്യാതിഥിയായി. ഇന്ത്യൻ കാമ്പസുകളിൽ സാഹോദര്യ രാഷ്ട്രീയത്തിന്റെ പുതിയ തുറസുകൾ സൃഷ്ടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൗരത്വ പ്രക്ഷോഭത്തിന് ഒരു സംഘടന എന്ന നിലയിൽ നേതൃത്വം കൊടുത്തത് ഫ്രറ്റേണിറ്റി മൂവ്‌മെന്റാണ്. പൗരത്വ പ്രക്ഷോഭ സമരത്തിൽ ഐതിഹാസികമായ അടയാളപ്പെടുത്തലായിരുന്നു കേരളത്തിൽ നടന്ന എയർപോർട്ട് ഉപരോധം. വിദ്യാഭ്യാസ മേഖലയിലെ കാവിവൽക്കരണത്തിനെതിരെയും ഹിന്ദുത്വ ഫാസിസത്തിന്റെ വംശീയ ഉന്മൂലന രാഷ്ട്രീയത്തിനെതിരെയും ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ശക്തമായി നിലകൊള്ളുമെന്ന് ഷംസീർ ഇബ്രാഹിം പറഞ്ഞു.


പൗരത്വ പ്രക്ഷോഭത്തിലെ മുന്നണിപ്പോരാളികൾ ഫ്രറ്റേണിറ്റി മൂവ്‌മെന്റിന്റെ പുതിയ ദേശീയ നേതൃത്വത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. കാമ്പസുകളിൽനിന്ന് പിറവി കൊണ്ട പൗരത്വ പ്രക്ഷോഭത്തിൽ നേതൃപരമായ പങ്കുവഹിക്കുകയും സംഘ്പരിവാർ പോലീസിനെതിരെ ധൈര്യപൂർവം പ്രതികരിക്കുകയും ചെയ്ത് ഐക്കണായി മാറിയ ഐഷ റെന്ന ഫ്രറ്റേണിറ്റിയുടെ പുതിയ ദേശീയ സെക്രട്ടറിയാണ്. ദൽഹി പോലീസും യു.പി പോലീസും നിരന്തരം വേട്ടയാടുകയും സംഘ്പരിവാർ നിർമിച്ചെടുത്ത കെട്ടുകഥകൾ ഉപയോഗിച്ച് വ്യാജ കേസുകൾ ചുമത്തപ്പെട്ടതിന്റെ പേരിൽ മാസങ്ങളോളം ജയിൽവാസം അനുഷ്ഠിക്കേണ്ടി വരികയും ചെയ്ത ഷർജിൽ ഉസ്മാനിയും ഫ്രറ്റേണിറ്റിയുടെ ദേശീയ നേതൃത്വത്തിലുണ്ട്.


ജെ.എൻ.യുവിൽ സംഘ്പരിവാറിനെതിരെ ശക്തമായ പ്രതിരോധം തീർത്ത വിദ്യാർഥി നേതാവായ വസീം ആർ.എസും ദേശീയ നേതൃത്വത്തിലുണ്ട്. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് നജ്ദ റൈഹാൻ അധ്യക്ഷത വഹിച്ചു. ദേശീയ ജനറൽ സെക്രട്ടറിമാരായ മുഹമ്മദ് ആസിം, അബൂ ജഅഫർമുല്ല എന്നിവർ സംസാരിച്ചു. സംഘ്പരിവാറും ഇടതുപക്ഷവും ചേർന്ന് കെട്ടിച്ചമച്ച ലൗ ജിഹാദിനെതിരെ സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത് പ്രമേയം അവതരിപ്പിച്ചു.


ഫ്രറ്റേണിറ്റി മൂവ്‌മെന്റ് മുൻ ദേശീയ പ്രസിഡന്റ് ഡോ. അൻസാർ അബൂബക്കർ, വിമൻ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലിം മമ്പാട് എന്നിവർ സംസാരിച്ചു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് ദേശീയ നേതാക്കളായ അബുൽ ആല സുബ്ഹാനി, അയിഷ റെന്ന, അഫ്രീൻ ഫാത്തിമ, മുഹമ്മദലി വേളം, ഫിർദൗസ് ബാർബുറിയ, സാന്ദ്ര എം.ജെ, ഷർജീൽ ഉസ്മാനി, വസീം ആർ.എസ് എന്നിവർക്ക് സമ്മേളനത്തിൽ സ്വീകരണം നൽകി. ടീം ഗുൽസാം പിഫികേഷന്റെ റാപ്പ് മ്യൂസിക് അവതരിപ്പിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ കെ.കെ. അഷ്‌റഫ് സ്വാഗതവും എസ്. മുജീബ്‌റഹ്മാൻ സമാപന പ്രഭാഷണവും നടത്തി.

 

Latest News