റിയാദ് - ഇന്ധന, വൈദ്യുതി സബ്‌സിഡികൾ എടുത്തുകളയുന്നതിലൂടെ 2020 വരെയുള്ള കാലത്ത് പ്രതിവർഷം 209 ബില്യൺ (20,900 കോടി) റിയാൽ ലാഭിക്കുന്നതിന് സാധിക്കുമെന്ന് സാമ്പത്തിക വിദഗ്ധർ പറഞ്ഞു. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രഖ്യാപിച്ച ധനസന്തുലന പദ്ധതിയുടെ ഭാഗമായാണ് സബ്‌സിഡികൾ എടുത്തുകളയുന്നത്. 2020 ഓടെ മിച്ചവും കമ്മിയുമില്ലാത്ത ബജറ്റ് ആണ് ധനസന്തുലന പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. എന്നാൽ സാമ്പത്തിക മേഖലകളിൽ ആഘാതമുണ്ടാകാതെ നോക്കുന്നതിന്, പരിഷ്‌കരണങ്ങൾക്ക് വേഗം കുറച്ച് ഈ ഉന്നം കൈവരിക്കുന്നത് 2023 വരെ നീട്ടിവെച്ചേക്കുമെന്ന് ധനമന്ത്രി അടുത്തിടെ സൂചിപ്പിച്ചിരുന്നു.
സർക്കാർ സബ്‌സിഡിയുടെ 37 ശതമാനം ഡീസലിനും 23 ശതമാനം വൈദ്യുതി ഉൽപാദനത്തിനുള്ള അസംസ്‌കൃത എണ്ണക്കും 18 ശതമാനം പെട്രോളിനും 11 ശതമാനം ഗ്യാസിനും അഞ്ചു ശതമാനം ഹെവി ക്രൂഡ് ഓയിലിനുമാണ് ചെലവഴിക്കുന്നത്. 2015 ൽ സബ്‌സിഡി ഇനത്തിൽ 30,000 കോടി റിയാൽ സർക്കാർ ചെലവഴിച്ചു. സബ്‌സിഡികൾ എടുത്തുകളയുന്നത് വൈദ്യുതി, ഇന്ധന, ജല ഉപഭോഗം നിയന്ത്രിക്കുന്നതിന് ആളുകളെ പ്രേരിപ്പിക്കും. സബ്‌സിഡികൾ എടുത്തുകളയുന്നതിലൂടെ ഊർജ, ജല മേഖലയിൽ നിന്നു മാത്രം പ്രതിവർഷം 209 ബില്യൺ റിയാൽ ലാഭിക്കുന്നതിന് സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സാമ്പത്തിക വിദഗ്ധർ അഭിപ്രായപ്പെട്ടു.