Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിയുടെ പേരു പറയാന്‍ ഇഡി ഉദ്യോഗസ്ഥർ നിർബന്ധിച്ചുവെന്ന് പ്രതി സന്ദീപിന്‍റെ മൊഴി

തിരുവനന്തപുരം- സ്വർണക്കടത്ത് കേസില്‍  മുഖ്യമന്ത്രിയുടെ പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന് കേസിലെ പ്രതി സന്ദീപ് നായര്‍ ക്രൈംബ്രാഞ്ചിന് മൊഴി നല്‍കി.

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി, സ്പീക്കര്‍, മന്ത്രി കെ ടി ജലീല്‍, ബിനീഷ് കോടിയേരി തുടങ്ങിയവരുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചുവെന്നാണ് ഇയാള്‍ ക്രൈംബ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞത്.  ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരായ കേസിലാണ് സന്ദീപ് മൊഴി നല്‍കിയത്.

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സന്ദീപ് നായര്‍ കോടതിയില്‍  നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ കോടതിയുടെ അനുമതി വാങ്ങിയാണ് പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ എത്തി ചോദ്യം ചെയ്തത്. മൊഴി എടുക്കല്‍ അഞ്ചു മണിക്കൂര്‍ നീണ്ടു.

ഇഡിയുടെ കസ്റ്റഡിയിലും ജയിലിലും ചോദ്യം ചെയ്തപ്പോള്‍   മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചുവെന്ന് സന്ദീപ് പറഞ്ഞു. മൊഴി ക്രൈംബ്രാഞ്ച് പൂര്‍ണമായും വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് സന്ദീപ് നായര്‍ ജില്ലാ ജഡ്ജിക്ക് കത്ത് നല്‍കിയിരുന്നു.

ഈ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതിയിലെ അഭിഭാഷകനായ ആര്‍ സുനില്‍കുമാര്‍ നല്‍കിയ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. എറണാകുളം സെഷന്‍സ് കോടതിയുടെ അനുമതിയോടെയാണ് സന്ദീപിനെ ചോദ്യം ചെയ്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസിന്റെ  നേതൃത്വത്തിലായിരുന്നു മൊഴി രേഖപ്പെടുത്തല്‍.

Latest News