തിരുവനന്തപുരം- കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച സർക്കാരിന്റെ നടപടി തിരഞ്ഞെടുപ്പ് കാലത്ത് ജനങ്ങളെ കബളിപ്പിക്കുന്നതിനുള്ള അസംബന്ധ നാടകം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഈ വിവരക്കേട് തിരഞ്ഞെടുപ്പ് കാലത്തെ മറ്റൊരു 'പ്രചരണ സ്റ്റണ്ട്' മാത്രമായി കണ്ടാൽ മതിയെന്നും ചെന്നിത്തല വ്യക്തമാക്കി.
സ്വർണ്ണക്കടത്തു കേസിലും ഡോളർകടത്തു കേസിലും ഗുരുതരമായ മൊഴികളാണ് മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കുമെതിരെ പ്രതികൾ കോടതി മുമ്പാകെ നൽകിയിട്ടുള്ളത്. ഇത്രയും ഗുരുതരമായ മൊഴികളുണ്ടായിട്ടും അതിനെക്കുറിച്ച് അന്വേഷിക്കാതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്യുന്നത്. സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള ഡീലിന്റെ ഭാഗമാണ് ഈ കള്ളക്കളി. തിരഞ്ഞെടുപ്പിൽ അത് ചർച്ചയായപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനും ജനങ്ങളെ കബളിപ്പിക്കുന്നതിനുമാണ് ജുഡീഷ്യൽ അന്വേഷണമെന്ന പ്രഹസനം.
സ്വർണ്ണക്കടത്തും ഡോളർകടത്തും പോലുള്ള രാജ്യദ്രോഹ പ്രവർത്തനങ്ങളെക്കുറിച്ചുള്ള അന്വേഷണത്തിനെതിരെ കമ്മീഷൻ ഓഫ് ഇൻക്വയറീസ് ആക്റ്റ് പ്രകാരം ജുഡീഷ്യൽ അന്വേഷണം നടത്തുന്നുതെങ്ങനെയെന്ന് മനസിലാകുന്നില്ല. തീർത്തും യുക്തിരഹിതവും അപഹാസ്യവുമാണ് ഈ നടപടി.
മുഖ്യമന്ത്രിയുടെ ഓഫീസ് തന്നെ കള്ളക്കടത്തുകാരുടെ താവളമായി മാറിയത് ചരിത്രത്തിൽ കേട്ടു കേഴ് വി പോലും ഇല്ലാത്ത കാര്യമാണ്. ഈ കേസിൽ അറസ്റ്റിലായത് മുഖ്യമന്ത്രിയുടെ വലംകൈയ്യും പ്രിൻസിപ്പൽ സെക്രട്ടറിയുമായിരുന്ന ശിവശങ്കരനാണ്. സ്വർണ്ണക്കടത്തു കേസിലെ മുഖ്യപ്രതി കോടതിക്കു മുൻപാകെ കൊടുത്ത മൊഴിയാകട്ടെ മുഖ്യമന്ത്രിയെയും സ്പീക്കറെയും മറ്റു മന്ത്രിമാരെയും പ്രതിക്കൂട്ടിൽ കയറ്റുന്നതുമാണ്. ഈ ഘട്ടത്തിലാണ് കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തെ ജുഡീഷ്യൽ അന്വേഷണം കൊണ്ട് നേരിടാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇത് എത്രമാത്രം അപഹാസ്യമാണെന്ന് സാമാന്യബോധമുള്ള ആർക്കും മനസിലാവും. ഗുരുതര സ്വഭാവമുള്ള മൊഴികളാണ് പ്രതികൾ നൽകിയിട്ടുള്ളതെന്ന് അന്വേഷണ ഏജൻസികൾ തന്നെ കോടതിയിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഈ മൊഴികൾ കയ്യിലുണ്ടായിരുന്നിട്ടും നേരാംവണ്ണം അന്വേഷണം നടത്താതെ ഒളിച്ചു കളിക്കുകയാണ് കേന്ദ്ര ഏജൻസികൾ ചെയ്തത്. ഇതെല്ലാം തിരഞ്ഞെടുപ്പിൽ ചർച്ചയാകുന്നു എന്ന് കണ്ടപ്പോൾ ജനശ്രദ്ധ തിരിച്ചു വിടുന്നതിനുള്ള പ്രഹസനം മാത്രമാണ് ഈ ജുഡീഷ്യൽ അന്വേഷണ തട്ടിപ്പ് ഇതു കൊണ്ടെന്നും ഗുരുതമായ ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാമെന്ന് സർക്കാർ കരുതേണ്ടെന്നും ചെന്നിത്തല വ്യക്തമാക്കി.