Sorry, you need to enable JavaScript to visit this website.

അനങ്ങാപ്പാറയായി വനിതാ കമ്മീഷന്‍, പകുതി കേസുകള്‍ പോലും തീര്‍പ്പാക്കിയില്ല

തിരുവനന്തപുരം- മുന്നിലെത്തുന്ന കേസുകള്‍ തീര്‍പ്പാക്കുന്നതില്‍ സി.പി.എം നേതാവ് എം.സി. ജോസഫൈന്റെ നേതൃത്വത്തിലുള്ള വനിതാ കമ്മീഷന്‍ വലിയ അലംഭാവം കാട്ടിയതായി വിവരാവകാശ രേഖ. അതേസമയം ലക്ഷക്കണക്കിന് രൂപ ആനുകൂല്യമായി കൈ്പ്പറ്റുകയും ചെയ്തു.
11,187 കേസുകളാണ് വനിത കമ്മിഷനില്‍ കെട്ടിക്കിടക്കുന്നത്. തീര്‍പ്പാക്കിയത് 46 ശതമാനം മാത്രം. ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ കൈപ്പറ്റിയത് 53,46,009 രൂപയെന്നും വിവരവകാശ രേഖ. നാല് മെമ്പര്‍മാര്‍ ഉള്‍പ്പെടെ ശമ്പള ഇനത്തിലെ ചെലവ് 2,12,36,028 രൂപയാണെന്നും വിവരവകാശ രേഖയില്‍ പറയുന്നു. കെ.പി.സി.സി സെക്രട്ടറി സി.ആര്‍. പ്രാണകുമാറിന് ലഭിച്ച വിവരവകാശ മറുപടിയിലാണ് വിവരം.

വനിത കമ്മിഷനില്‍ 2017 മേയ് 22 മുതല്‍ 2021 ഫെബ്രുവരി 12 വരെ വരെ 22,150 കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും 10,263 കേസുകള്‍ തീര്‍പ്പാക്കിയിട്ടുണ്ടന്നും 11,187 കേസുകള്‍ തീര്‍പ്പാക്കാതെ അവശേഷിക്കുന്നുണ്ടന്നും വിവരവകാശ രേഖയില്‍ പറയുന്നു. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്തത്. കുറവ് വയനാട്ടിലും.

ഓണറേറിയം, ടിഎ, ടെലിഫോണ്‍ ചാര്‍ജ്, എക്‌സ്‌പെര്‍ട്ട് ഫീ, മെഡിക്കല്‍ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍ 2021 ഫെബ്രുവരി എട്ടുവരെ കൈപ്പറ്റിയത് 53,46,009 രൂപയാണ്. കൂടാതെ മെമ്പര്‍മാരായ ഇ.എം രാധ 41,70,929 രൂപയും എം.എസ്. താര 39,42,284 രൂപയും ഷാഹിദ കമാല്‍ 38,89,123 രൂപയും, ഷിജി ശിവജി 38,87,683 രൂപയും കൈപ്പറ്റിയിട്ടുണ്ട്. ഇ.എം.രാധ, ഷാഹിദ കമാല്‍ എന്നിവര്‍ മെഡിക്കല്‍ റീ ഇമ്പേഴ്‌സ്‌മെന്റ് ഇനത്തില്‍ തുക കൈപ്പറ്റിയിട്ടില്ല.

സര്‍ക്കാര്‍ ഓഫിസുകളിലെ അതിക്രമവുമായി ബന്ധപ്പെട്ട് 100 കേസുകള്‍ റജിസ്റ്റര്‍ ചെയ്തു. തീര്‍പ്പാക്കിയത് 38 കേസുകള്‍ മാത്രമെന്നും രേഖയില്‍ പറയുന്നു.

 

 

Latest News