കോട്ടയം- നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് കേരള കോൺഗ്രസ് നേതാവ് പി.സി.തോമസ് ബി.ജെ.പി മുന്നണി വിട്ടു. കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവും ജോസഫ് വിഭാഗവും ലയിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
ലയനം ഇന്ന് കടുത്തുരുത്തിയിൽ നടക്കും. കേരള കോണ്ഗ്രസ് ജോസഫ് ഗ്രൂപ്പിൽ നിന്നു പി.ജെ. ജോസഫിന്റെ നിർദേശ പ്രകാരം രണ്ടു പ്രമുഖ നേതാക്കളാണ് ലയന നീക്കങ്ങൾക്ക് ചുക്കാൻ പടിച്ചത്. ലയനത്തോടെ ജോസഫ് വിഭാഗത്തിന് കേരള കോൺഗ്രസ് എന്ന പേര് ലഭിക്കും.
ലയിച്ചതിനുശേഷം പാർട്ടിക്ക് പുതിയ പേര് നൽകും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ പട്ടികയിൽ ചെണ്ട ചിഹ്നം ഇല്ലാത്തതിനാൽ മറ്റേതെങ്കിലും ചിഹ്നവും ആവശ്യപ്പെടും. പി.ജെ. ജോസഫ് തന്നെയായിരിക്കും ചെയർമാൻ. വർക്കിംഗ് ചെയർമാൻ സ്ഥാനം പി.സി. തോമസിനു നല്കും.
രണ്ടില ചിഹ്നത്തിനായുള്ള നിയമപോരാട്ടത്തിൽ സുപ്രീംകോടതിയിൽനിന്നു തിരിച്ചടി നേരിട്ടതോടെയാണ് ജോസഫ് ഗ്രൂപ്പ് ലയനനീക്കം ആരംഭിച്ചത്.
നിലവിലെ സാഹചര്യത്തിൽ ജോസഫ് ഗ്രൂപ്പിലെ പത്ത് സ്ഥാനാർഥികളെയും സ്വതന്ത്ര സ്ഥാനാർഥികളായാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുക. എല്ലാവർക്കും ഒരേ ചിഹ്നം ലഭിക്കാൻ സാധ്യത കുറവാണ് എന്ന സാധ്യത കണക്കിലെടുത്താണ് ജോസഫ് ലയന നീക്കം വേഗത്തിലാക്കിയത്.