സ്പീക്കറുടെ വിദേശയാത്രകള്‍ ദുരൂഹം, വിശദാംശങ്ങള്‍  തേടി എന്‍ഫോഴ്‌സ്‌മെന്റ്

തിരുവനന്തപുരം- സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ വിദേശ യാത്രാവിവരങ്ങള്‍ തേടി പ്രോട്ടോകോള്‍ ഓഫിസര്‍ക്ക് എന്‍ഫോഴ്‌സ്‌മെന്റ് കത്തയച്ചു. ഏതൊക്കെ രാജ്യങ്ങളില്‍ എത്ര പ്രാവശ്യം പോയി? എന്നൊക്കെയാണ് സന്ദര്‍ശിച്ചത്? തുടങ്ങിയ വിവരങ്ങള്‍ ഉടനെ അറിയിക്കാനാണ് നിര്‍ദ്ദേശം. വിദേശയാത്രയുടെ പേരില്‍ എത്ര രൂപ ടി എ, ഡി എ ഇനത്തില്‍ കൈപ്പറ്റിയെന്നും അറിയിക്കണം.
യാത്രകള്‍ ഔദ്യോഗികമായിരുന്നുവോ അനൗദ്യോഗികമായിരുന്നുവോ എന്ന് അറിയാനാണ് യാത്രയ്ക്ക് ടി എ/ഡി എ കൈപ്പറ്റിയോ എന്ന് അന്വേഷിക്കുന്നത്. സ്പീക്കറുടെ യാത്ര സംബന്ധിച്ച് യു എ ഇ കോണ്‍സുലേറ്റിലെ വിവരങ്ങളും സര്‍ക്കാര്‍ വിവരങ്ങളും തമ്മില്‍ വൈരുധ്യമുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.വിവരങ്ങള്‍ ലഭിക്കുന്ന മുറയ്ക്ക് സ്പീക്കറെ ഇ ഡി ചോദ്യം ചെയ്യുമെന്നാണ് സൂചന. സ്പീക്കറെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് തിരക്കായതിനാല്‍ അതിനു ശേഷം ഹാജരാകാം എന്നാണ് അറിയിച്ചിരിക്കുന്നത്. ഇതിനിടയിലാണ് ഇ ഡിയും സ്പീക്കറെ സംബന്ധിച്ച അന്വേഷണവുമായി മുന്നോട്ട് പോകുന്നത്.
പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പന്‍, സുഹൃത്ത് നാസ് അബ്ദുള്ള, പ്രവാസി വ്യവസായികളായ കിരണ്‍, ലിഫാര്‍ മുഹമ്മദ് എന്നിവരെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. നാസ് അബ്ദുള്ളയുടെ പേരില്‍ എടുത്ത സിം കാര്‍ഡ് ശ്രീരാമകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത്. ഈ സിം ഉപയോഗിച്ചിരുന്ന ഫോണിലേക്കും തിരിച്ചും സംശയാസ്പദമായ ആശയവിനിമയങ്ങള്‍ നടന്നിട്ടുണ്ടെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍.
62388 30969 എന്ന നമ്പര്‍ സിം എടുത്ത് കവര്‍ പൊട്ടിക്കാതെ സ്പീക്കര്‍ക്കു കൈമാറുകയായിരുന്നു എന്നാണ് അദ്ദേഹത്തിന്റെ സുഹൃത്ത് നാസ് അബ്ദുള്ള എന്ന നാസര്‍ മൊഴി നല്‍കിയത്. സ്വര്‍ണക്കടത്ത് വിവാദമായതോടെ ഈ സിം കാര്‍ഡുള്ള ഫോണ്‍ ഓഫാക്കുകയായിരുന്നു.
മന്ത്രി കെ ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഇവരുടെ അടുത്ത സൗഹൃദ വലയത്തില്‍ ഉള്ള ആളാണ് നാസ് അബ്ദുല്ല. വിദേശത്തായിരുന്ന ഇദ്ദേഹം നാലു വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. യു എ ഇയില്‍ പ്രവര്‍ത്തിക്കുന്ന ചില വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഡോളര്‍ കടത്തുമായി ബന്ധമുണ്ടെന്ന് നേരത്തെ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതില്‍ വ്യക്തത വരുത്താനാണ് വിദേശ മലയാളികളായ ഡോ.കിരണ്‍, ലഫാര്‍ മുഹമ്മദ് എന്നിവരെ ചോദ്യം ചെയ്തത്.മിഡില്‍ ഈസ്റ്റ് കോളജ് ഉടമയാണ് ലെഫീര്‍ മുഹമ്മദ്. ശിവശങ്കറും സ്വപ്ന സുരേഷും കോളജ് സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ടാണ് ഇയാളെ ചോദ്യം ചെയ്തത്. കോളജില്‍ ജോലി ലഭിക്കാനായി ശിവശങ്കര്‍ ഇടപെട്ടിരുന്നുവെന്നും ജോലിക്കായുള്ള അഭിമുഖത്തിനായി കോളജിലെത്തിയപ്പോള്‍ ശിവശങ്കര്‍ ഒപ്പമുണ്ടായിരുന്നതായും സ്വപ്ന മൊഴി നല്‍കിയിരുന്നു.
 

Latest News