Sorry, you need to enable JavaScript to visit this website.

മന്ത്രി സുധാകരനെ മാറ്റിയതില്‍ പൊട്ടിത്തെറി; വ്യാപക പോസ്റ്റര്‍

ആലപ്പുഴ- മന്ത്രി ജി. സുധാകാരനെ മാറ്റി സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് എച്ച്. സലാമിനെ സ്ഥാനാര്‍ഥിയാക്കിയതിനെതിരെ അമ്പലപ്പുഴ മണ്ഡലത്തില്‍ പൊട്ടിത്തെറി. സലാമിനെതിരെ വലിയ ചുടുകാട് പുന്നപ്ര-വയലാര്‍ രക്തസാക്ഷി മണ്ഡപത്തിലും പി.കെ ചന്ദ്രാനന്ദന്‍ സ്മാരകത്തിലും  പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.
സുധാകരന് പകരം എസ്.ഡി.പി.ഐക്കാരന്‍ സലാമോ സ്ഥാനാര്‍ഥി എന്നാണ് പോസ്റ്ററിലെ വാചകങ്ങള്‍. ഇവ ഒട്ടിച്ചതാരാണെന്ന് വ്യക്തമായിട്ടില്ല. രാവിലെ വിവരം അറിഞ്ഞെത്തിയ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ നീക്കം ചെയ്തു. പാര്‍ട്ടിയിലെ വിഭാഗീയത കത്തി നില്‍ക്കുന്ന സമയത്തും പ്രവര്‍ത്തകര്‍ക്ക് ഏറെ വൈകാരികതയുള്ള വലിയചുടുകാട്ടിലാണ് പ്രതിഷേധ സൂചകമായി പേസ്റ്ററുകള്‍ പ്രത്യക്ഷപ്പെടാറുള്ളത്. ഇത്തവണയും പ്രതിഷേധം പ്രകടിപ്പിച്ചത് രക്തസാക്ഷി മണ്ഡപത്തില്‍ തന്നെയാണ്.
മന്ത്രിമാരായ സുധാകരനേയും ഐസക്കിനേയും വീണ്ടും മത്സരിപ്പിക്കണമെന്ന സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് നിര്‍ദ്ദേശം തള്ളിയതിനെതിരെ ഇരുമണ്ഡലങ്ങളിലും ഒരുവിഭാഗം പ്രതിഷേധവുമായി രംഗത്തിറങ്ങിയിട്ടുണ്ട്. മത്സരിക്കുന്നതിനായി മണ്ഡലങ്ങളില്‍ തയ്യാറെടുപ്പുകള്‍ നടത്തിത്തുടങ്ങിയിരുന്നു ഐസക്കും ജി. സുധാകരനും. ഇവരെ മത്സരിപ്പിക്കണമെന്ന് ഇരുവരുടേയും അനുയായികള്‍ പറയുമ്പോള്‍ പാര്‍ട്ടിയാണ് വലുതെന്നും ഇവരുടെ വ്യക്തിപ്രഭാവമെന്ന പേരില്‍ ഊതി വീര്‍പ്പിച്ച് സ്ഥിരം സീറ്റു നല്‍കേണ്ടതില്ലെന്നും ഒരു കൂട്ടര്‍ വാദിക്കുന്നു.  
ആലപ്പുഴ മണ്ഡലത്തില്‍ സീറ്റുമോഹികളായി നിന്ന കെ.ടി മാത്യു, ആര്‍. നാസര്‍, അരൂരില്‍ ഇത്തവണ മത്സരരംഗത്ത് ഉണ്ടാകുമെന്ന് അവസാന നിമിഷം വരെ പറഞ്ഞിരുന്ന സി.പി.എം സംസ്ഥാന കമ്മറ്റിയംഗവും കെ.എസ്.ഡി.പി ചെയര്‍മാനുമായ സി.ബി ചന്ദ്രബാബു, കഴിഞ്ഞ ഉപതെരഞ്ഞെടുപ്പില്‍ ഇവിടെ മത്സരിച്ച മനു സി. പുളിക്കന്‍, മാവേലിക്കര സംവരണ മണ്ഡലത്തില്‍ നിശ്ചയിച്ചിരുന്ന ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഘവന്‍ എന്നിവരെല്ലാം കടുത്ത അമര്‍ഷത്തിലാണ്.
കായംകുളത്തെ സി.പി.എം നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന യു. പ്രതിഭ എം.എല്‍.എയെ ഇനി ഇവിടെ മത്സരിപ്പിക്കരുതെന്ന് പ്രാദേശിക നേതൃത്വം മേല്‍ഘടകത്തോട് ആവശ്യപ്പെട്ടിട്ടും അത് മറികടന്ന് പാര്‍ട്ടി അവരെ തന്നെ മത്സരിപ്പിക്കുന്നതിനെരെ പ്രതിഷേധം ശക്തമാണ്.

 

Latest News