Sorry, you need to enable JavaScript to visit this website.

വിദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ  പെടുന്ന സൗദികൾക്ക് സഹായം

റിയാദിലെ അൽയമാമ കൊട്ടാരത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ് അധ്യക്ഷത വഹിക്കുന്നു.

റിയാദ് - വിദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മരണപ്പെടുന്ന സൗദി പൗരന്മാരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും വ്യവസ്ഥകൾക്ക് വിധേയമായി ധനസഹായം നൽകുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. 
തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ അൽയമാമ കൊട്ടാരത്തിൽ ഇന്നലെ ഉച്ചക്കു ശേഷം ചേർന്ന മന്ത്രിസഭാ യോഗമാണ് സാമ്പത്തിക, വികസന സമിതി ശുപാർശ പരിശോധിച്ച് ഈ തീരുമാനമെടുത്തത്. വിദേശങ്ങളിൽ പ്രകൃതി ദുരന്തങ്ങളിൽ പെട്ട് മരണപ്പെടുന്നവരുടെ ആശ്രിതർക്കും പരിക്കേൽക്കുന്നവർക്കും ധനസഹായം നൽകുന്നതിന് അഞ്ചു വർഷം മുമ്പ് മന്ത്രിസഭ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വ്യവസ്ഥകളാണ് ഇന്നലെ മന്ത്രിസഭ അംഗീകരിച്ചത്. 
ടൂറിസം മേഖലയിൽ സഹകരിക്കുന്നതിന് ബൾഗേറിയയുമായി ഒപ്പുവെച്ച ധാരണാപത്രവും ബൾഗേറിയയിലെ നാഷണൽ ലൈബ്രറിയും കിംഗ് അബ്ദുൽ അസീസ് ഫൗണ്ടേഷൻ ഫോർ റിസേർച്ച് ആന്റ് ആർക്കൈവ്‌സും ഒപ്പുവെച്ച ധാരണാപത്രവും മന്ത്രിസഭ അംഗീകരിച്ചു. ദ്വിമുഖ നികുതി ഒഴിവാക്കുന്നതിന് ബൾഗേറിയയുമായി കരാർ ഒപ്പുവെക്കുന്നതിന് ധനമന്ത്രിയെ മന്ത്രിസഭ ചുമതലപ്പെടുത്തി. 
മണ്ണിട്ട് നികത്തിയും മണ്ണ് നീക്കം ചെയ്തും തീരദേശങ്ങളിൽ നടപ്പാക്കുന്ന മുഴുവൻ സ്വകാര്യ, സർക്കാർ പദ്ധതികൾക്കും പരിസ്ഥിതി അനുമതി നിർബന്ധമാക്കുന്നതിന് മന്ത്രിസഭ തീരുമാനിച്ചു. തീരദേശ പരിസ്ഥിതി സംരക്ഷണ കമ്മിറ്റിയാണ് പദ്ധതികൾ പഠിച്ച് അനുമതി നൽകുക. 
കണ്ടൽ ചെടികളുടെയും പവിഴപ്പുറ്റുകളുടെയും സംരക്ഷണത്തിനും നിയമ വിരുദ്ധ പദ്ധതികൾ തടയുന്നതിനും ആവശ്യമായ എല്ലാ നടപടികളും വിവിധ വകുപ്പുകളുടെ പ്രതിനിധികൾ അടങ്ങിയ തീരദേശ പരിസ്ഥിതി സംരക്ഷണ കമ്മിറ്റി സ്വീകരിക്കണം. പൗരന്മാർക്ക് വിനോദ, ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിന് കടലോരത്ത് നിശ്ചിത വീതിയിൽ സ്ഥലം വെറുതെയിടുന്നതിന് (ബഫർ സോൺ സ്ഥാപിക്കൽ) തീരദേശത്ത് സ്ഥലങ്ങൾ സ്വന്തമായുള്ള ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തലും കമ്മിറ്റിയുടെ ചുമതലയാണ്. 
 

Latest News