Sorry, you need to enable JavaScript to visit this website.

എം.വി ഗോവിന്ദന്‍റെ നിഷേധം എന്തുകൊണ്ടെന്നറിയില്ല; ശ്രീ എം ആത്മീയാചാര്യനെന്ന് പി.ജയരാജന്‍

കണ്ണൂർ- ആർ.എസ്.എസുമായി സി.പി.എം സമാധാന ചർച്ച നടത്തിയത് സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണെന്നും ഇത് നിഷേധിക്കുന്ന എം വി ഗോവിന്ദൻ്റെ പ്രസ്താവന എന്തുകൊണ്ടാണെന്ന് അറിയില്ലെന്നും  സിപിഎം നേതാവ് പി ജയരാജൻ പറഞ്ഞു. ചർച്ചയിൽ താൻ പങ്കെടുത്തത് കൊണ്ടാണ് ഇക്കാര്യം വ്യക്തമായി പറയുന്നത്. മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശ്രീ എമ്മിന് തിരുവനന്തപുരത്ത് ഭൂമി നൽകിയ കാര്യം സർക്കാർ വക്താക്കളാണ് വിശദീകരിക്കേണ്ടതെന്ന് പി.ജയരാജന്‍ പറഞ്ഞു.

രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാനാണ് അറിയപ്പെടുന്ന ആത്മീയാചാര്യനായ ശ്രീ എം  മുൻകൈയെടുത്ത് ചർച്ച നടത്തിയത്.  ഇതിനെ സിപിഎം- ആർഎസ്എസ് ബന്ധമായി കൽപ്പിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

2019 ൽ കണ്ണൂരിൽ ശ്രീ എം പദയാത്ര നടത്തിയിരുന്നു. ഈ യാത്രയിൽ കോൺഗ്രസ് നേതാക്കളും സിപിഎം നേതാക്കളും പങ്കെടുത്തിരുന്നു. തലശ്ശേരിയിലും പയ്യന്നൂരിലും സമാധാന യോഗങ്ങൾ ചേർന്നിരുന്നു. നാടിൻ്റെ സമാധാനം നിലനിർത്താനാണ് യോഗം ചേർന്നത്. 

നാടിൻ്റെ സമാധാനത്തിനായി ചേർന്ന ഉഭയകക്ഷി ചർച്ച വേറെ രീതിയിൽ ചിത്രീകരിക്കുന്നത് യുഡിഎഫ് ആർ എസ് എസ് ബാന്ധവം മറച്ചുവെക്കാനാണ്. ആർ എസ് എസ് പറഞ്ഞിട്ടാണ് തന്നെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്നെ നീക്കിയതെന്ന ആരോപണത്തിന് അടിസ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു.

സ്വിച്ചമർത്തി ലൈറ്റ് ഓഫാക്കും പോലെ നിർത്താൻ കഴിയുന്നതല്ല സംഘർഷം.ആർ എസ് എസ് പ്രതിനിധാനം ചെയ്യുന്ന വർഗ്ഗീയ തീവ്രവാദ ആശയങ്ങൾക്കെതിരായി ജനങ്ങളാണ് ചെറുത്തു നിൽപ്പ് നടത്തുന്നത്.  സ്വാഭാവികമായും അത് സംഘർഷത്തിലേക്ക് വഴിമാറിപ്പോകും. അങ്ങനെ വഴി മാറിപ്പോകുന്നത് അവസാനിപ്പിക്കാനുള്ള നേതൃത്വത്തിൻ്റെ ഇടപെടലാണ് ഉണ്ടായത്. അതിന് ഫലവും ഉണ്ടായിട്ടുണ്ട്. സമാധാന ചർച്ചയെക്കുറിച്ച് സി പി എമ്മിന് ഒന്നും മറച്ച് വയ്ക്കാനില്ല. 

ചർച്ചകൾക്ക് ശേഷവും സംഘർഷം ഉണ്ടാകുന്നതിന് കാരണം ഉണ്ട്.  1971 ൽ ആർ എസ് എസ് ആസൂത്രണം ചെയ്ത തലശ്ശേരി വർഗീയ കലാപം പ്രതിരോധിച്ചത് സി പി എമ്മാണ്. ഇതിലുള്ള അടങ്ങാത്ത പക കൊണ്ടാണ് ആർ എസ് എസ് സി പി എമ്മിനെ ആക്രമിച്ച് തുടങ്ങിയത്. കോൺ​ഗ്രസിന്റെ വാലാവുകയാണ് ജമാഅത്തെ ഇസ്ലാമിയും കേരളത്തിലെ മുസ്ലീം മതമൗലികവാദികളും. അവർക്ക് ബിജെപിയെക്കാളും  എതിർപ്പ് സി പി എമ്മിനോടാണ്. ആർ എസ് എസ്സിനോട് കോൺഗ്രസിന് മൃദുസമീപനമാണെന്നും  പി ജയരാജൻ ആരോപിച്ചു.

Latest News