തിരുവനന്തപുരം- കേരള മന്ത്രിസഭയിലെ അംഗങ്ങൾക്ക് മറവി രോഗമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഒന്നുമറിഞ്ഞില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ആശ്ചര്യപ്പെടുത്തുന്നതാണെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. കള്ളം കയ്യോടെ പിടിക്കപ്പെട്ടുവെന്നും ആഴക്കടൽ മത്സ്യബന്ധനം നടത്തി കൊള്ള നടത്താനായിരുന്നു സർക്കാറിന്റെ ശ്രമം. ഒന്നും മറക്കാൻ ഇല്ലെങ്കിൽ സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. സ്പ്രിംഗഌ ഇടപാടിൽ നടന്ന അതേ കള്ളക്കള്ളിയാണ് ആഴക്കടൽ കൊള്ളയിലും നടന്നത്. ജനങ്ങളുടെ ആരോഗ്യവിവരം വിറ്റ് കാശാക്കാൻ ശ്രമിച്ച സർക്കാർ മത്സ്യതൊഴിലാളികളെ വിൽക്കാനും ശ്രമിച്ചു. ഈ വിഷയത്തിൽ എത്രയാണ് കമ്മീഷൻ എന്ന് മാത്രമേ അറിയാനുള്ളൂ. മത്സ്യതൊഴിലാളികൾ കേരളത്തിന്റെ സൈന്യമാണെന്ന് പറഞ്ഞ് കബളിപ്പിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ഉദ്യോഗസ്ഥരുടെ തലയിൽ കുറ്റം ചുമത്തി രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.