Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മക്കയില്‍ വാക്‌സിന്‍ സെന്റര്‍; ആദ്യദിവസം വിദേശികളടക്കം നിരവധി പേര്‍ കുത്തിവെപ്പെടുത്തു

മക്ക - മക്കയില്‍ കൊറോണ വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തനം തുടങ്ങി. അല്‍ആബിദയയില്‍ ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി കോംപൗണ്ടിലാണ് സെന്റര്‍ സജ്ജീകരിച്ചിരിക്കുന്നത്. സ്വദേശികളും വിദേശികളും അടക്കം നിരവധി പേര്‍ ആദ്യ ദിവസം തന്നെ മക്ക സെന്ററില്‍ നിന്ന് വാക്‌സിന്‍ സ്വീകരിച്ചു.
മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി ഡോ. വാഇല്‍ മുതൈര്‍ വാക്‌സിന്‍ സെന്റര്‍ സന്ദര്‍ശിച്ചു.  'സിഹതീ' ആപ്പ് വഴി മുന്‍കൂട്ടി ബൂക്ക് ചെയ്ത സൗദി പൗരന്മാര്‍ക്കും വിദേശികള്‍ക്കും വാക്‌സിന്‍ നല്‍കുമെന്ന് മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് മേധാവി പറഞ്ഞു. മക്കയില്‍ അഞ്ചു വാക്‌സിന്‍ സെന്ററുകള്‍ കൂടി സജ്ജീകരിച്ചുവരികയാണ്. കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയിലും അല്‍ശറായിഅ്, അല്‍മആബിദ, അല്‍അവാലി, തഖസ്സുസി ഡിസ്ട്രിക്ടുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിന്‍ വിതരണം ആരംഭിക്കും. വൈകാതെ മക്കയില്‍ വാക്‌സിന്‍ വിതരണം കൂടുതല്‍ വിപുലമാക്കുകയും അഞ്ചു വാക്‌സിന്‍ സെന്ററുകള്‍ കൂടി തുറക്കുകയും ചെയ്യും. ഇതോടെ മക്കയിലെ വാക്‌സിന്‍ സെന്ററുകളുടെ എണ്ണം പതിനൊന്നായി ഉയരുമെന്നും ഡോ. വാഇല്‍ മുതൈര്‍ പറഞ്ഞു.
ഉമ്മുല്‍ഖുറാ യൂനിവേഴ്‌സിറ്റി കോംപൗണ്ടിലെ വാക്‌സിന്‍ സെന്ററില്‍ നിന്ന് ആദ്യ ദിവസം നൂറിലേറെ പേര്‍ വാക്‌സിന്‍ സ്വീകരിച്ചതായി മക്ക പ്രവിശ്യ ആരോഗ്യ വകുപ്പ് വക്താവ് ഹമദ് അല്‍ഉതൈബി പറഞ്ഞു. വരും ദിവസങ്ങളില്‍ സെന്ററില്‍ സ്വീകരിക്കുന്ന ഗുണഭോക്താക്കളുടെ എണ്ണം പടിപടിയായി ഉയര്‍ത്തും. വൈകാതെ പ്രതിദിനം രണ്ടായിരം പേര്‍ക്കു വീതം ഈ സെന്റര്‍ വഴി വാക്‌സിന്‍ നല്‍കും. നിലവില്‍ വാക്‌സിന്‍ നല്‍കുന്നതിന് 62 കാബിനുകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. വൈകാതെ കാബിനുകളുടെ എണ്ണം 120 ആയി ഉയര്‍ത്തും. ദിവസേന അയ്യായിരത്തിലേറെ പേരെ സ്വീകരിക്കാന്‍ സാധിക്കും വിധം സെന്ററിന്റെ ശേഷി ഉയര്‍ത്താനാണ് ശ്രമം. ഈയാഴ്ചയില്‍ വൈകീട്ടു മാത്രമാണ് വാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. അടുത്തയാഴ്ച രാവിലെയും വൈകീട്ടുമായി രണ്ടു ഷിഫ്റ്റുകളില്‍ വാാക്‌സിന്‍ സെന്റര്‍ പ്രവര്‍ത്തിക്കുമെന്നും ഹമദ് അല്‍ഉതൈബി പറഞ്ഞു.

 

 

Latest News