കൊച്ചി - മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിനു പകരം കളമശ്ശേരിയിൽ കമാൽ പാഷയെ ലീഗ് നേതൃത്വം പരിഗണിക്കുന്നതായി റിപ്പോർട്ട്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ കളമശ്ശേരിയിൽ മുസ്‌ലിം ലീഗിന്റെ മോശം പ്രകടനം കൂടി കണക്കിലെടുത്ത് ഇബ്രാഹിംകുഞ്ഞ് മാറി നിൽക്കണമെന്നാണ് ആവശ്യം. തനിക്ക് സീറ്റില്ലെങ്കിൽ മകന് സീറ്റ് നൽകണമെന്ന നിലപാടിലാണ് ഇബ്രാഹിംകുഞ്ഞ്. ഈ ആവശ്യം ലീഗ് നേതൃത്വം പരിഗണിക്കുമോ എന്ന് വ്യക്തമല്ല. മത്സര രംഗത്ത് നിന്ന് വി.കെ ഇബ്രാഹിംകുഞ്ഞിനെ മാറ്റിനിർത്തേണ്ടി വന്നാൽ, ജസ്റ്റിസ് കമാൽ പാഷ, അഭിഭാഷകനായ മുഹമ്മദ് ഷാ എന്നീ പേരുകൾ ലീഗ് നേതൃത്വത്തിന്റെ പരിഗണനയിലുണ്ട്.
അതേസമയം കളമശ്ശേരിയിൽ വീണ്ടും മത്സരിക്കാൻ തീരുമാനിച്ചാണ് ഇബ്രാഹിംകുഞ്ഞിന്റെ നീക്കങ്ങൾ. മണ്ഡലത്തിലെ എല്ലാ പൊതുപരിപാടികളിലും സജീവമാണ് വി.കെ ഇബ്രാഹിംകുഞ്ഞ്. ഇദ്ദേഹം സ്ഥാനാർഥിയായാൽ പാലാരിവട്ടം പാലം അഴിമതി വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ചാ വിഷയമാകും. മറ്റ് മണ്ഡലങ്ങളിലെ യു.ഡി.എഫ് സ്ഥാനാർത്ഥികളുടെ വിജയസാധ്യതയെ വരെ ഇത് ബാധിക്കുമെന്നാണ് മുന്നണിയിലെ ആശങ്ക.