ജിദ്ദ - ഹറമൈൻ ഹൈസ്പീഡ് റെയിൽവെയിൽ ജിദ്ദയിലെ പ്രധാന റെയിൽവെ സ്റ്റേഷനായ സുലൈമാനിയ സ്റ്റേഷൻ അടുത്ത ഹജിനു മുമ്പായി സുസജ്ജമാകുമെന്ന് ഗതാഗത മന്ത്രിയും പൊതുഗതാഗത അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു. ജിദ്ദ റെയിൽവെ സ്റ്റേഷനിലെ പുനർനിർമാണ ജോലികളുടെ പുരോഗതി നേരിട്ട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. റെയിൽവെ സ്റ്റേഷൻ പുനർനിർമാണ ജോലികൾ അതിവേഗത്തിൽ പുരോഗമിക്കുകയാണ്. റമദാനു മുമ്പായി ട്രെയിൻ സർവീസ് ആരംഭിക്കും. ഹറമൈൻ റെയിൽവെയിൽ ഉപയോഗിക്കുന്ന ഇരട്ട ട്രെയിനിൽ 834 സീറ്റുകളുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. 2019 സെപ്റ്റംബറിലുണ്ടായ അഗ്നിബാധയിൽ റെയിൽവെ സ്റ്റേഷൻ കത്തിയമരുകയായിരുന്നു.
റെയിൽവെ സ്റ്റേഷന്റെ നിർമാണ കരാറേറ്റെടുത്ത കമ്പനി തന്നെ പുനർനിർമാണ ചെലവുകൾ പൂർണമായും വഹിക്കും. പുനർനിർമാണത്തിന് സർക്കാർ ഒരുവിധ സാമ്പത്തിക ബാധ്യതയും വഹിക്കില്ല. പൊതുമുതൽ സംരക്ഷിക്കാൻ സർക്കാർ അതിയായി ആഗ്രഹിക്കുന്നു. വികസന പദ്ധതികളിലുണ്ടാകുന്ന ഏതെങ്കിലും അപകടങ്ങളിൽ ഉത്തരവാദിത്തമുള്ളവരോട് സർക്കാർ ഒരുവിധ ദാക്ഷിണ്യവും കാണിക്കില്ല. വികസന പദ്ധതികളിലൂടെ പൊതുജനങ്ങൾക്ക് സേവനം നൽകാനും ജീവിത നിലവാരം മെച്ചപ്പെടുത്താനും തീർഥാടകർക്ക് മികച്ച സേവനങ്ങൾ നൽകാനുമാണ് ലക്ഷ്യമിടുന്നത്.
ഏറ്റവും മികച്ച മാനദണ്ഡങ്ങളോടെയും സുരക്ഷാ, ഗുണമേന്മാ വ്യവസ്ഥകൾ പാലിച്ചുമാണ് റെയിൽവെ സ്റ്റേഷൻ പുനർനിർമാണ ജോലികൾ കരാറുകാരൻ നടത്തുന്നത്. അടുത്ത റമദാനു മുമ്പായി ഹറമൈൻ റെയിൽവെയിൽ ട്രെയിനുകൾ പ്രവർത്തിപ്പിക്കാനാണ് ആലോചിക്കുന്നത്. സുലൈമാനിയ സ്റ്റേഷൻ സജ്ജമാകുന്നതിനു മുമ്പ് ജിദ്ദ എയർപോർട്ട്, റാബിഗ് സ്റ്റേഷനുകൾ വഴിയാണ് മക്കയിൽ നിന്ന് മദീനയിലേക്ക് ട്രെയിൻ സർവീസുകൾ നടത്തുകയെന്നും എൻജിനീയർ സ്വാലിഹ് അൽജാസിർ പറഞ്ഞു.