എടവണ്ണപ്പാറ- ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് എന്ന വൃദ്ധക്ക് മദ്രസ ഹാളില്‍ ക്രിസ്തീയ ആചാരപ്രകാരം സംസ്‌കാര ശുശ്രൂഷ നല്‍കി. എടവണ്ണപ്പാറ പൊന്നാട് തഅ്‌ലീമുല്‍ ഇസ്‌ലാം ഹയര്‍ സെക്കണ്ടറി മദ്രസയിലാണ് മുസ്‌ലിം സഹോദരങ്ങളെ സാക്ഷിയാക്കി ക്രിസ്ത്യന്‍ വിശ്വാസിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സിന് അന്ത്യശുശ്രൂഷ നല്‍കിയത്.
കോഴിക്കോട് സ്വദേശിയായ ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് മഞ്ചേരിയില്‍ വാര്‍ഡനായി ജോലി ചെയ്തുവരികയായിരുന്നു.ജോലിയില്‍ നിന്ന് വിരമിച്ചതിന് ശേഷം 13 വര്‍ഷം മുമ്പ്് പൊന്നാട് നാലുസെന്റ് സ്ഥലംവാങ്ങി വീടുവെച്ചു. വൈകി വിവാഹിതയായ ഇവര്‍ക്ക് മക്കളുണ്ടായിരുന്നില്ല. ഭര്‍ത്താവിന്റെ വിയോഗത്തോടെ ഒറ്റപ്പെട്ട ഇവര്‍ക്ക് കൂടെ ജോലിചെയ്തിരുന്ന ജാനകി മാത്രമാണ് കൂട്ടുണ്ടായിരുന്നത്. അയല്‍വാസികളുമായി സൗഹൃദത്തിലായിരുന്ന ബ്രിഡ്ജറ്റ് റിച്ചാഡ്‌സ് ഇതോടെ നാട്ടുകാരുടെ അമ്മച്ചിയായി.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ച ബ്രിഡ്ജറ്റ് റിച്ചാഡ്‌സിന്റെ മൃതദേഹം വെള്ളിയാഴ്ച രാത്രിയോടെയാണ് വീട്ടിലെത്തിച്ചത്. എന്നാല്‍ സംസ്‌കാര ചടങ്ങുകള്‍ ശനിയാഴ്ചയേ നടത്താന്‍ കഴിയുമായിരുന്നുള്ളൂ. ഇതോടെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കേണ്ട അവസ്ഥയായി. വീടിനുള്ളിലേക്ക് ഫ്രീസര്‍ എത്തിക്കാന്‍ കഴിയാതെ വന്നതോടെയാണ് സമീപത്തെ മദ്രസ ക്ലാസ് മുറിയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. ഇതിന് മുമ്പ് തന്നെ അയല്‍വാസികളായ മുസ്‌ലിം സ്ത്രീകളടക്കം എത്തി അമ്മച്ചിയെ അവസാനമായി കുളിപ്പിച്ചു. പൊന്നാട് മഹല്ല് ജുമഅത്ത് പള്ളിയില്‍ നിന്ന് സ്‌ട്രെച്ചര്‍ എത്തിച്ചാണ് കുളിപ്പിച്ചത്.
രാവിലെ മൃതദേഹം സൂക്ഷിച്ച ക്ലാസ് മുറിയിലെ പഠനം മദ്രസ കമ്മറ്റി ഒഴിവാക്കി. മറ്റു ക്ലാസ്സുകള്‍ തുടര്‍ന്നു. ഒമ്പതരയോടെ കോഴിക്കോട് നിന്നെത്തിയ പള്ളിവികാരി വീടുകളില്‍ നടത്തേണ്ട അന്ത്യശുശ്രൂഷക്ക് നേതൃത്വം നല്‍കി. തികച്ചും ക്രസ്തീയ ആചാരപ്രകാരമുള്ള ചടങ്ങള്‍ പൂര്‍ത്തീകരിച്ച് മദ്രസയില്‍ നിന്ന് കോഴിക്കോട് വെസ്റ്റ്ഹില്‍ സെമിത്തീരിയിലേക്ക് കൊണ്ടുപോയി. സ്ഥലം എം.എല്‍.എ ടി.വി.ഇബ്രാഹീം അടക്കം സ്ഥലത്തെത്തിയിരുന്നു.
വാർത്തകൾ തത്സമയം ലഭിക്കാൻ ജോയിൻ ചെയ്യാം
Facebook► fb.com/Malnews
Telegram► t.me/malayalamnewsdaily
Instagram► instagram.com/malayalam_news
Twitter► twitter.com/Malnewsonline
MobileApp
Android►https://bit.ly/3bLWjqv
Iphone► https://apple.co/2WJ55kY