തിരുവനന്തപുരം- തനിക്കെതിരെ പ്രചരിക്കുന്നത് വ്യാജവാർത്തയാണെന്ന് വനിത കമ്മിഷൻ അധ്യക്ഷ എം.സി ജോസഫൈൻ. കേസ് സംബന്ധിച്ച് വനിത കമ്മിഷൻ അധ്യക്ഷയെ നേരിട്ട് വിളിക്കേണ്ട സഹചര്യം പോലുമില്ലെന്നും ജോസഫൈൻ പറഞ്ഞു. വനിത കമ്മിഷൻ പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഇക്കാര്യമുള്ളത്.
വനിത കമ്മിഷൻ പ്രസ്താവനയുടെ പൂർണരൂപം:
വാർത്തയിൽ സൂചിപ്പിക്കുന്ന ലക്ഷ്മിക്കുട്ടിയമ്മയുടെ പരാതി പി6/1080/പിറ്റിഎ/കെഡബ്ല്യൂസി/2020 നമ്പർ ആയി 2020 മാർച്ച് പത്തിന് രജിസ്റ്റർ ചെയ്തിട്ടുള്ളതാണ്. ഈ പരാതി ഈ മാസം 28ന് പത്തനംതിട്ട പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് അദാലത്തിൽ പരിഗണിക്കുന്നതിന് നേരത്തേതന്നെ നോട്ടീസ് നൽകിയിരിക്കുകയാണ്. എന്നാൽ പരാതിക്കാരിയുടെ മകൻ നാരായണപിള്ള നൽകിയ പരാതി പി6/588/പിറ്റിഎ/കെഡബ്ല്യൂസി/2020 ആയി 2020 ഫെബ്രുവരി ആറിന് രജിസ്റ്റർ ചെയ്തിരുന്നു. 2020 ഡിസംബർ 18ന് അദാലത്തിൽ ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നതുമാണ്. എന്നാൽ പരാതിക്കാരായ ലക്ഷ്മിക്കുട്ടിയോ മകൻ നാരായണപിള്ളയോ ഹാജരായില്ല. ഹാജരാകാൻ സാധിക്കുകയില്ലെന്ന വിവരം കമ്മിഷനെ രേഖാമൂലമോ ഫോൺ മുഖേനയോ അറിയിക്കുകയും ചെയ്തിട്ടില്ല. വനിതാ കമ്മിഷനിൽ സ്ത്രീകൾ നൽകുന്ന പരാതികൾ മാത്രമേ സ്വീകരിക്കൂ എന്നിരിക്കിലും വിഷയത്തിന്റെ ഗൗരവം, ലക്ഷ്മിക്കുട്ടിയമ്മയുടെ പ്രായം എന്നിവ കണക്കിലെടുത്താണ് ലക്ഷ്മിക്കുട്ടിയമ്മയുടെ മകൻ നൽകിയ പരാതി പ്രത്യേകം പരിഗണിച്ച് പെറ്റീഷൻ രജിസ്റ്റർ ചെയ്തത്. കൊറോണമൂലം അദാലത്തുകൾ വൈകാനുള്ള സാഹചര്യവുമുണ്ടായി.
മാത്രവുമല്ല, ഇയാളുടെ പരാതി െ്രെകം 0022/2020/ഐപിസി 1860 വകുപ്പ് 447, 294(ബി), 323 എന്ന നമ്പറിൽ പത്തനംതിട്ട പെരുമ്പെട്ടി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതുമാണ്. പ്രതി ഇപ്പോൾ ജാമ്യത്തിലുമാണ് എന്നാണ് അറിയുന്നത്. കോടതിയുടെ പരിഗണനയിലുള്ള കേസിൽ അത് മറികടന്ന് തീരുമാനമെടുക്കാൻ കമ്മിഷന് അധികാരവുമില്ല. എങ്കിലും പരാതി കമ്മിഷൻ പരിശോധിച്ചുവരികയായിരുന്നു.
ഈ വിഷയത്തിൽ പോലീസിന്റെയും വനിതാ കമ്മിഷന്റെയും ഭാഗത്തുനിന്നുള്ള നിയമനടപടികൾ നടന്നുകൊണ്ടിരിക്കെ വനിതാ കമ്മിഷൻ അധ്യക്ഷയെ വിളിച്ച് കേസ് സംബന്ധമായ കാര്യം സംസാരിക്കേണ്ട സാഹചര്യം തന്നെ ഇല്ലാത്തതാണ്. നൂറുകണക്കിന് പരാതികൾ ലഭിക്കുമ്പോൾ എല്ലാ പരാതികളും ഓർത്തുവയ്ക്കാൻ കഴിഞ്ഞെന്നു വരില്ല. ഫോൺ വിളിച്ചയാളുടെ ആശയവിനിമയത്തിലെ അവ്യക്തതയാണ് പുതിയ പരാതിയാണെന്ന ധാരണയിൽ ഉപദേശ രൂപേണ ചെയർപേഴ്‌സൺ ചോദിച്ചത്. ആ ചോദ്യത്തിന്റെ ഉദ്ദ്യേശ്യം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും വനിതാ കമ്മിഷന്റെതന്നെ മേൽനോട്ടത്തിൽ വാർഡ് കൗൺസിലർ അധ്യക്ഷനായി ജാഗ്രതാസമിതികൾ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടോ എന്ന് ആരായുകയായിരുന്നു. അതിനു പുറമേ സ്ഥലം എംഎൽഎ ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽ വിഷയം കൊണ്ടുവരിക തുടങ്ങിയ മാർഗങ്ങൾ സ്വീകരിച്ചിരുന്നോ എന്നുമാണ്.
വനിതാ കമ്മിഷൻ കോടതിയോ പൊലീസ് സ്‌റ്റേഷനോ അല്ല. പരാതി ലഭ്യമായ മാത്രയിൽ കേസ് ചാർജ് ചെയ്ത് എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ, ശിക്ഷ വിധിക്കാനോ അധികാരം ഉള്ള സ്ഥാപനമല്ല. കേരള വനിതാ കമ്മിഷൻ ആക്റ്റ് 1990 പ്രകാരം സംസ്ഥാപിതമായിട്ടുള്ള ഒരു അർധജുഡീഷ്യൽ സ്വഭാവമുള്ള സ്ഥാപനമാണ്. പരാതികൾ രജിസ്റ്റർ ചെയ്ത് അദാലത്തിലൂടെ പരാതിക്കാർക്കും എതിർകക്ഷികൾക്കും പറയാനുള്ളതുകേട്ട് യുക്തമായ നിലപാട് സ്വീകരിക്കുകയാണ് കമ്മിഷൻ ചെയ്യുന്നത്. പോലീസ് റിപ്പോർട്ട് തേടേണ്ടവയിൽ അപ്രകാരം ലഭിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും. പുറമേ കൗൺസലിങ്, അഭയം ഏർപ്പെടുത്തൽ തുടങ്ങിയ അടിയന്തര സഹായങ്ങളും ചെയ്യും. ഇത്തരത്തിൽ ഏകദേശം 15,000 പരാതികൾക്കാണ് കഴിഞ്ഞ നാലഞ്ച് വർഷത്തിനിടയിൽ വനിതാ കമ്മിഷൻ തീർപ്പാക്കിയിട്ടുള്ളത്.
വസ്തുതകൾ ഇതായിരിക്കേ, റിപ്പോർട്ട് ചെയ്യുന്നതിനു മുൻപ് വാർത്തയുടെ സത്യാവസ്ഥ ബോധ്യപ്പെടുക എന്ന പത്രപ്രവർത്തനത്തിന്റെ അടിസ്ഥാന പ്രമാണങ്ങൾപോലും പാലിക്കാതെ തികച്ചും ഏകപക്ഷീയമായ വനിതാ കമ്മിഷൻ അധ്യക്ഷയെ നിരന്തരം അധിക്ഷേപിക്കുക എന്ന ലക്ഷ്യത്തോടെ വിഷയത്തിന്റെ ഒരുവശം മാത്രം പെരുപ്പിച്ചുകാട്ടി പത്രദൃശ്യ മാധ്യമങ്ങൾ സംയുക്ത പ്രചാരണം നടത്തുന്നത് ജനാധിപത്യത്തിന് ഭൂഷണമാണോ എന്ന് മാധ്യമ സമൂഹം ചിന്തിക്കേണ്ടതാണ്. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് സത്യസന്ധമാണെന്ന വിശ്വാസത്തോടെ സോഷ്യൽ മീഡിയയിൽ തുടർന്നും പ്രചരിക്കുമെന്നും ഉള്ള ബോധ്യവും മാധ്യമ സമൂഹത്തിനുണ്ടാകണം.