റിയാദ്- യോഗയെ കായിക ഇനമായി പരിഗണിച്ച് സൗദി വാണിജ്യ നിക്ഷേപ മന്ത്രാലയം ലൈസൻസ് നൽകിത്തുടങ്ങി. സ്വദേശികൾക്ക് വാണിജ്യ മന്ത്രാലയത്തിൽ നിന്ന് കൊമേഴ്‌സ്യൽ രജിസ്റ്റർ സ്വന്തമാക്കി യോഗാ പരിശീലന കേന്ദ്രങ്ങൾ ആരംഭിക്കുന്നതിനുള്ള അനുമതി ലഭിച്ചതായി സൗദി അറേബ്യയിലെ ആദ്യത്തെ യോഗാ പരിശീലകയും അറബ് യോഗ ഫൗണ്ടേഷൻ സെക്രട്ടറി ജനറലുമായ നൗഫ് അൽ മർവായി അറിയിച്ചു. വാണിജ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിൽ കൊമേഴ്‌സ്യൽ രജിസ്റ്റർ എടുക്കാനുള്ള ഓൺലൈൻ സേവനങ്ങളിൽ കായിക ഇനത്തിലാണ് യോഗയെ ഉൾപ്പെടുത്തിയിട്ടുള്ളത്. സൗദിയിൽ യോഗയെ അംഗീകരിക്കപ്പെട്ടിരുന്നില്ലെന്നും നിരന്തര ശ്രമഫലമായാണ് ഇപ്പോൾ അംഗീകാരം ലഭിച്ചതെന്നും നൗഫ് മർവായി ഫേസ്ബുക്കിൽ കുറിച്ചു.
യോഗക്ക് അംഗീകാരം നൽകിയതിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവ്, കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ, റീമ ബന്ദർ ബിൻ സുൽത്താൻ രാജകുമാരി, ഹൈഫ അൽശബാബ്, ലീന അൽമനിഅ എന്നിവർക്കെല്ലാം തന്റെ കൃതജ്ഞതയുണ്ട്. യോഗയുടെ രാജ്യമായ ഇന്ത്യ യോഗാ പരിശീലനത്തിന് തനിക്ക് എല്ലാവിധ പിന്തുണയും നൽകുന്നുണ്ടെന്നും നൗഫ് പറഞ്ഞു. 2010 ൽ നൗഫിന്റെ നേതൃത്വത്തിൽ ആരംഭിച്ച അറബ് യോഗ ഫൗണ്ടേഷന് കീഴിൽ ഇതിനകം നിരവധി അറബ് വനിതകൾ യോഗാ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. സിഡ്‌നിയിൽ വെച്ചാണ് നൗഫ് യോഗ പഠിച്ചത്. ഇന്ത്യയിലും ദുബായിലും ഇതുമായി ബന്ധപ്പെട്ട സമ്മേളനങ്ങളിൽ പങ്കെടുത്തിട്ടുണ്ട്. അന്താരാഷ്ട്ര യോഗാ ദിനമായ ജൂൺ 21 ന് സൗദി അറേബ്യയിൽ നൗഫിന്റെ നേതൃത്വത്തിൽ യോഗാ ദിനാചരണം സംഘടിപ്പിച്ചുവരുന്നുണ്ട്.