Sorry, you need to enable JavaScript to visit this website.

ആലപ്പുഴ ബൈപ്പാസ് ഉദ്ഘാടനം ഈ മാസം 28ന്

ആലപ്പുഴ- അരനൂറ്റാണ്ട് കാലത്തെ കാത്തിരിപ്പിന് ശേഷം ആലപ്പുഴ ബൈപ്പാസ് ഈ മാസം  28ന് ഉദ്ഘാടനം ചെയ്യുമെന്ന് മന്ത്രി ജി. സുധാകരൻ. ഉച്ചയ്ക്ക് 1 മണിക്ക് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിധിൻ ഗഡ്ഗരിയും മുഖ്യമന്ത്രി പിണറായി വിജയനും ചേർന്നാണ് നാടിന് സമർപ്പിക്കുന്നത്. 
പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ, ധനമന്ത്രി തോമസ് ഐസക്ക്, സിവിൽ സപ്ലൈസ് മന്ത്രി പി.തിലോത്തമൻ ആലപ്പുഴ എം.പി എ.എം.ആരിഫ് തുടങ്ങിയവർ സന്നിഹിതരായിരിക്കും. പ്രധാനമന്ത്രിയുടെ സൗകര്യം പരിഗണിച്ചാണ് ഇത്രയും നീണ്ടുപോയതെന്ന് മന്ത്രി വ്യക്തമാക്കി. 
6.8 കിലോമീറ്റർ ദൈർഘ്യമാണ് ആലപ്പുഴ ബൈപ്പാസിന്. അതിൽ 4.8 എലിവേറ്റഡ് ഹൈവേയും, 3.2 കിലോമീറ്റർ മേൽപ്പാലവുമാണ്. ബീച്ചിൻറെ മുകളിൽ കൂടി പോകുന്ന കേരളത്തിലെ ആദ്യത്തെ മേൽപ്പാലം. 
അതി സുന്ദരമായ ഒരു മത്സ്യകന്യകാ ശിൽപ്പം പോലെ ആലപ്പുഴ ബീച്ചിന്റെ സ്വർണ്ണ വർണ്ണമാർന്ന മണലാരണ്യത്തിനു മീതെ അലസലാസ്യ ഭംഗിയിലങ്ങിനെ നിൽക്കുകയാണ് ആലപ്പുഴ ബൈപ്പാസ് .
കളർകോട്, കൊമ്മാടി ജംഗ്ഷനുകൾ മനോഹരമാക്കിയിട്ടുണ്ട്. പാലം സൗന്ദര്യ വൽകരിച്ചിട്ടുണ്ട്. കേന്ദ്ര പദ്ധതിയിൽ 80 വഴിവിളക്കുകൾ മാത്രമെ ഉണ്ടായിരുന്നുള്ളു. ഇപ്പോൾ 408 വിളക്കുകൾ ഉണ്ട്. അവ സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചതാണ്. 
കേന്ദ്ര സർക്കാർ 172 കോടി, സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടി അങ്ങനെ 344 കോടിയാണ് ആകെ അടങ്കൽ. കൂടാതെ റെയിൽവേക്ക് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 7 കോടി കെട്ടിവെച്ചു. അതടക്കം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 172 കോടിക്ക് പുറമെ 25 കോടി ചിലവഴിച്ചു.
നിർമ്മാണം പൂർണ്ണമായും സംസ്ഥാന പൊതുമരാമത്ത് വകുപ്പാണ് നിർവ്വഹിച്ചത്. വൈറ്റില, കുണ്ടന്നൂർ മേൽപ്പാലം പോലെ. ഈ പാലം ഗതാഗതത്തിന് തുറക്കുന്നതോടുകൂടി കൊല്ലം, ആലപ്പുഴ, കൊച്ചി എന്നിവിടങ്ങളിലായി 4 വൻകിട പാലങ്ങളാണ് ഗതാഗത യോഗ്യമായത്. 
അടുത്ത മെയ് മാസത്തിൽ പാലാരിവട്ടം പാലം തുറക്കും. 100 വർഷം ഗ്യാരഡിയുള്ള പാലമായിരിക്കും അത്. ശ്രീ ഇ.ശ്രീധരനാണ് അതിൻറെ മേൽനോട്ടചുമതല. അങ്ങനെ 3 ജില്ലകളിലായി 150 കിലോമീറ്ററിനുള്ളിൽ 5 വൻകിട പാലങ്ങളാണ് പിണറായി സർക്കാരിൻറെ കാലത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് നിർമ്മിച്ചത്. ഇത് ചരിത്ര വിജയമാണെന്ന് മന്ത്രി പറഞ്ഞു.
 

Latest News