കാസർകോട്- അശാസ്ത്രീയ നീക്കങ്ങളിലൂടെ നോട്ട് നിരോധനം, ജിസ്.എസ്.ടി നടപ്പിലാക്കി ഇന്ത്യൻ സമ്പദ്ഘടനയെ തകർത്തു കൊണ്ടിരിക്കുന്ന നരേന്ദ്ര മോഡി ഭരണം സർവ്വ മേഖലയിലും നാശം വിതക്കുകയാണെന്ന് എസ്.ഡി.പി.ഐ ദേശിയ ജനറൽ സെക്രട്ടറി ഇല്യാസ് മുഹമ്മദ് തുമ്പെ കുറ്റപ്പെടുത്തി. കാസർകോട്ട് നിന്ന് പ്രയാണമാരംഭിച്ച ബഹുജൻ മുന്നേറ്റ യാത്ര ഉപ്പളയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ പിണറായി വിജയൻ മോഡിയുടെ രീതികൾ പിൻപറ്റി സംസ്ഥാനത്തെ നശിപ്പിക്കാനുള്ള നീക്കങ്ങളാണ് നടത്തുന്നത്. കേരളത്തിൽ കാസർകോട് റിയാസ് മൗലവി ഉൾപ്പെടെ ന്യൂനപക്ഷ വിഷയങ്ങളിൽ പിണറായി, സംഘ് പരിവാറിന് പിന്തുണ നൽകുകയാണ്. ദളിത് വിഭാഗങ്ങളോടുള്ള അവഗണന കേരളത്തിലെ പ്രബുദ്ധ സംസ്‌കാരത്തിനെതിരാണെന്ന് എൽ.ഡി.എഫ് മനസ്സിലാക്കണം വേങ്ങര തെരഞ്ഞെടുപ്പിൽ എസ്.ഡി.പി.ഐ നേടിയ ഉജ്വല മുന്നേറ്റം കേരളത്തിൽ ആവർത്തിക്കുമെന്നും ബഹുജൻ മുന്നേറ്റ യാത്ര അതിന്റെ തുടക്കമാണെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന ജനറൽ സെക്രട്ടറി അജ്മൽ ഇസ്മായിൽ സ്വാഗതം പറഞ്ഞു. ദേശീയ സെക്രട്ടറിയേറ്റ് അംഗം അഡ്വ.കെ.എം. അഷ്‌റഫ് അധ്യക്ഷത വഹിച്ചു
ജാഥ ക്യാപ്റ്റൻ തുളസീധരൻ പള്ളിക്കൽ, സംസ്ഥാന സെക്രട്ടറി പി.കെ ഉസ്മാൻ ജാഥ സന്ദേശം നൽകി. കർണാടക സംസ്ഥാന സെക്രട്ടറി അൽഫോൺസാ ഫ്രാങ്കോ, കർണാടക സംസ്ഥാന സമിതി അംഗം ഹനീഫ് ഖാൻ കോടാജെ, വിമൺസ് ഇന്ത്യ മൂവ്‌മെന്റ് സംസ്ഥാന ഖജാഞ്ചി കെ.പി. സൂഫീറ അലി, എൻ.യു. അബ്ദുൽ സലാം സംസാരിച്ചു. കൊടിയടയാളം നാടകം വേദിയിൽ അരങ്ങേറി.