തിരുവനന്തപുരം- ലൈഫ് മിഷൻ 2021-22ൽ 1.5 ലക്ഷം വീടുകൾകൂടി നിർമ്മിക്കുമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ഇതിൽ 60000ത്തോളം വീടുകൾ പട്ടികവിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ്. ഭൂരഹിതരും ഭവനരഹിതരായ 1.35 ലക്ഷം കുടുംബങ്ങൾക്കായിരിക്കും ഈ ഘട്ടത്തിൽ മുൻഗണന. അവരിൽ 20000 പേർക്ക് ഇതിനകം ഭൂമി ലഭ്യമായി. പട്ടികജാതി വിഭാഗക്കാർക്ക് ഭൂമി വാങ്ങി നൽകുന്നതിന് 185 കോടി രൂപ വകയിരുത്തുന്നു. ഭൂരഹിതർക്ക് 26 ഫ്‌ലാറ്റ് സമുച്ചയങ്ങൾ നിർമ്മിച്ചുകൊണ്ടിരിക്കുകയാണ്. 21 എണ്ണത്തിന് 2021-22ൽ തുടക്കംകുറിക്കും. മൊത്തം 6000 കോടി രൂപ ലൈഫ് പദ്ധതിക്കു വേണ്ടിവരും. 1000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്. തദ്ദേശഭരണ സ്ഥാപനങ്ങളുടെ വിഹിതമൊഴിച്ച് ബാക്കി കെയുആർഡിഎഫ്‌സി വഴി വായ്പയെടുക്കും. ലൈഫിനു വേണ്ടിയുള്ള തദ്ദേശഭരണ സ്ഥാപനങ്ങളുടെ തിരിച്ചടവു ഭാരം വികസന ഫണ്ടിന്റെ 20 ശതമാനമായി പരിമിതപ്പെടുത്തിയിട്ടുണ്ട്. ഈ പരിധിയിൽ എത്തുന്ന തദ്ദേശഭരണ സ്ഥാപനങ്ങളുടെ അധിക തിരിച്ചടവ് സർക്കാർ വഹിക്കുന്നതാണ്. ഹൗസിംഗ് ബോർഡു വഴി നടപ്പാക്കുന്ന ഗൃഹശ്രീ പദ്ധതിക്ക് 20 കോടി രൂപയും മറ്റു സ്‌കീമുകൾക്ക് 23 കോടി രൂപയും വകയിരുത്തുന്നു.