മക്ക- നിയമ ലംഘനങ്ങൾക്ക് 540 ഉംറ സർവീസ് കമ്പനികൾക്ക് ബന്ധപ്പെട്ട വകുപ്പുകൾ വിലക്കേർപ്പെടുത്തിയതായി നാഷനൽ ഹജ്, ഉംറ കമ്മിറ്റി മുൻ പ്രസിഡന്റ് ജമീൽ അൽഖുറശി വെളിപ്പെടുത്തി. വിദേശ ഉംറ തീർഥാടകർ വിസാ കാലാവധിക്കുള്ളിൽ സ്വദേശങ്ങളിലേക്ക് തിരിച്ചുപോകാതെ അനധികൃതമായി രാജ്യത്ത് തങ്ങിയതിനാണ് ഇത്രയും ഉംറ സർവീസ് കമ്പനികൾക്ക് അധികൃതർ വിലക്കേർപ്പെടുത്തിയത്. ഇത് പതിനായിരത്തോളം സ്വദേശികൾക്ക് തൊഴിൽ നഷ്ടപ്പെടാൻ ഇടയാക്കി. ഓരോ സർവീസ് കമ്പനിക്കും കീഴിൽ എയർപോർട്ടുകളിലും മറ്റു അതിർത്തി പോസ്റ്റുകളിലും ഹോട്ടലുകളിലും കമ്പനി ആസ്ഥാനങ്ങളിലും ചുരുങ്ങിയത് 20 ഓളം ഫീൽഡ് ജീവനക്കാർ പ്രവർത്തിക്കുന്നുണ്ട്. കമ്പനികളിലെ മാനേജർമാരും സി.ഇ.ഒമാരും മാനേജിംഗ് ഡയറക്ടർമാരും ഇവർക്കു പുറമെയാണ്.
ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങിയതിന് സർവീസ് കമ്പനികൾക്ക് ഭീമമായ പിഴകൾ ചുമത്തിയിട്ടുണ്ട്. വിസാ കാലാവധിക്കുള്ളിൽ സ്വദേശത്തേക്ക് മടങ്ങാത്ത ഒരു തീർഥാടകന് 25,000 റിയാൽ തോതിലാണ് സർവീസ് കമ്പനിക്ക് പിഴ ചുമത്തുന്നത്. ഉംറ സർവീസ് കമ്പനികൾക്ക് കോടിക്കണക്കിന് റിയാലിന്റെ നഷ്ടം നേരിട്ടു. നിലവിൽ 100 ഉംറ സർവീസ് കമ്പനികൾ മാത്രമാണ് പ്രവർത്തിക്കുന്നത്. ഭീമമായ തുകകൾ പിഴകൾ അടക്കാൻ കഴിയാത്തതിനാൽ വിലക്കേർപ്പെടുത്തിയ സർവീസ് കമ്പനികൾക്കും പ്രവർത്തനാനുമതി നൽകണം. ഇത്തരം നിയമ ലംഘനങ്ങൾ ആവർത്തിക്കില്ല എന്നതിന് രേഖാമൂലം ഉറപ്പുകൾ വാങ്ങി സർവീസ് കമ്പനികൾക്ക് പ്രവർത്തനാനുമതി നൽകാവുന്നതാണ്.
മടക്കയാത്രക്ക് ബുക്കിംഗ് ലഭ്യമല്ലാതിരിക്കൽ അടക്കം ഉംറ സർവീസ് കമ്പനികളുടെയും തീർഥാടകരുടെയും നിയന്ത്രണത്തിൽ പെട്ടതല്ലാത്ത കാരണങ്ങളാണ് ഉംറ തീർഥാടകർ അനധികൃതമായി രാജ്യത്ത് തങ്ങുന്നതിലേക്ക് നയിച്ചത്. തീർഥാടകരുടെ എണ്ണക്കുറവും പൂർണ തോതിലുള്ള വിമാന സർവീസ് പുനരാരംഭിക്കൽ മാർച്ച് 31 ലേക്ക് നീട്ടിവെച്ചതും കൊറോണ മഹാമാരി സൃഷ്ടിച്ച മറ്റു പ്രയാസങ്ങളും കണക്കിലെടുത്ത് ഉംറ കമ്പനികൾക്ക് അധികൃതർ പ്രവർത്തനാനുമതി നൽകണമെന്ന് ജമീൽ അൽഖുറശി ആവശ്യപ്പെട്ടു. നിലവിലെ സാഹചര്യംമൂലം തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങളും സാമ്പത്തിക ഭാരങ്ങളും ഹജ്, ഉംറ മന്ത്രാലയവും ജവാസാത്ത് ഡയറക്ടറേറ്റും അടക്കമുള്ള ബന്ധപ്പെട്ട വകുപ്പുകൾ കണക്കിലെടുക്കണമെന്ന് ഉംറ സർവീസ് കമ്പനി ഉടമകളും ആവശ്യപ്പെട്ടു.