മുംബൈ- പലിശരഹിത ഇസ്‌ലാമിക് ബാങ്കിംഗ് രാജ്യത്ത് അനുവദിക്കാനാവില്ലെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. ഇന്ത്യയിൽ ശരീഅത്ത് അടിസ്ഥാനമാക്കിയുള്ള ഇസ്‌ലാമിക് ബാങ്കുകൾ തുടങ്ങണമെന്ന നിർദേശത്തെ പിന്തുണക്കേണ്ടതില്ലെന്നാണ് തീരുമാനമെന്ന് വിവരാവകാശ പ്രകാരമുള്ള ചോദ്യത്തിന് ആർ.ബി.ഐ മറുപടി നൽകി.
പലിശയിലധിഷ്ഠിതമല്ലാത്ത ഇസ്‌ലാമിക് ബാങ്കുകൾക്ക് അനുമതി ലഭിച്ചേക്കുമെന്നും കേന്ദ്ര സർക്കാർ ഇതേക്കുറിച്ച് ഗൗരവമായി ആലോചിക്കുകയാണെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് സാധ്യതകൾ അടച്ചുകൊണ്ടുള്ള ആർ.ബി.ഐ നിലപാട്.
രാജ്യത്ത് എല്ലാ പൗരന്മാർക്കും വിപുലമായ ബാങ്കിംഗ്, ധനകാര്യ സേവനങ്ങൾ ലഭ്യമാണെന്ന് വിലയിരുത്തിയാണ് തീരുമാനമെന്നും ആർ.ബി.ഐയെ ഉദ്ധരിച്ച് പിടിഐ റിപ്പോർട്ട് ചെയ്തു.
പലിശ നിഷിദ്ധമാക്കിയ ഇസ്‌ലാമിക കാഴ്ചപ്പാട് അനുസൃതമാക്കി പ്രവർത്തിക്കുന്നതാണ് ഇസ്‌ലാമിക് ബാങ്കുകൾ. ഇത്തരം ബാങ്കുകൾ ആരംഭിക്കാനുള്ള നീക്കത്തിനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമിയെ പോലുള്ള സംഘ് പരിവാർ നേതാക്കൾ രംഗത്തു വന്നിരുന്നു.