സൗദിയില്‍ വിദേശികളുടെ തൊഴില്‍ മാറ്റത്തിന് ഫീസ് ഉയര്‍ത്തില്ല

റിയാദ് - സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികള്‍ക്ക് തൊഴില്‍ മാറ്റ സ്വാതന്ത്ര്യം അനുവദിക്കുന്ന തൊഴില്‍ പരിഷ്‌കാരങ്ങള്‍ അടുത്ത മാര്‍ച്ച് പതിനാലു മുതല്‍ നിലവില്‍വരുന്നതോടെ തൊഴില്‍ മാറ്റ ഫീസ് ഉയര്‍ത്തില്ലെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിലെ മീഡിയകാര്യ വിഭാഗം മേധാവി സഅദ് ആലുഹമാദ് പറഞ്ഞു.

തൊഴില്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ തൊഴില്‍ മാറ്റ ഫീസില്‍ ഒരുവിധ മാറ്റവും വരുത്തില്ല. നിലവില്‍ പ്രാബല്യത്തിലുള്ളതല്ലാത്ത പുതിയ ഫീസുകളൊന്നും മാര്‍ച്ച് മുതല്‍ നടപ്പാക്കില്ല. നിലവില്‍ ആദ്യ തവണ തൊഴില്‍ (സ്‌പോണ്‍സര്‍ഷിപ്പ്) മാറുന്നതിന് 2,000 റിയാലും രണ്ടാം തവണ തൊഴില്‍ മാറുന്നതിന് 4,000 റിയാലും മൂന്നാം തവണ തൊഴില്‍ മാറുന്നതിന് 6,000 റിയാലുമാണ് ഫീസ്. ഈ ഫീസ് ഘടന തന്നെയാകും പുതിയ തൊഴില്‍ പരിഷ്‌കാരങ്ങള്‍ നിലവില്‍ വന്നാലും പ്രാബല്യത്തിലുണ്ടാവുക.


മാര്‍ച്ച് പതിനാലു മുതല്‍ പുതിയ പരിഷ്‌കാരങ്ങള്‍ നിലവില്‍ വരുന്നതോടെ തൊഴില്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുന്നതിനു മുമ്പായി ആദ്യ വര്‍ഷം തന്നെ വിദേശ തൊഴിലാളികള്‍ക്ക് ജോലി മാറാന്‍ സാധിക്കും. എന്നാല്‍ ഇതിന് തൊഴില്‍ കരാറില്‍ അനുശാസിക്കുന്നതു പ്രകാരമുള്ള നഷ്ടപരിഹാരം നല്‍കാന്‍ തൊഴിലാളികള്‍ ബാധ്യസ്ഥരാകും. കൂടാതെ ഇങ്ങിനെ തൊഴില്‍ മാറുന്നതിന് 90 ദിവസം മുമ്പ് നോട്ടീസ് നല്‍കണമെന്നും വ്യവസ്ഥയുണ്ടെന്ന് സഅദ് ആലുഹമാദ് പറഞ്ഞു.

 

Latest News