Sorry, you need to enable JavaScript to visit this website.

വിജിലൻസ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് നീക്കിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തതിനാൽ- ജേക്കബ് തോമസ്

ദുബായ്- വിജിലൻസ് ഡയറക്ടർ സ്ഥാനത്ത്‌നിന്ന് തന്നെ നീക്കിയത് അഴിമതിക്ക് കൂട്ടുനിൽക്കാത്തത് കൊണ്ടാണെന്ന് മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ്. ഷാർജയിൽ നടക്കുന്ന രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്ത കാര്യവും കാരണവും എന്ന പുസ്തകത്തിലാണ് സംസ്ഥാന സർക്കാറിനെ പ്രതിരോധത്തിലാക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 
ഏറെ ആലോചനകൾക്ക് ശേഷമായിരുന്നു തന്നെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തേക്ക് കൊണ്ടുവന്നത്. എന്നാൽ ചില അഴിമതിക്കാർക്ക് കുടപിടിക്കുന്നതിന് വേണ്ടി തന്നെ അവിടെ നിന്ന് പുറത്താക്കാൻ ഒരു ആലോചനയും വേണ്ടി വന്നില്ലെന്നും പറയുന്നു. കേരളത്തിലെ ഭരണകൂടം ഒട്ടുമിക്കപ്പോഴും വിജിലൻസിനെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചു എന്ന് പറയാൻ കഴിയില്ല. സ്വതന്ത്രമായി പ്രവർത്തിച്ചാൽ അത് തങ്ങളെ തിരിഞ്ഞുകടിക്കുമോ എന്ന് തത്പരകക്ഷികൾക്ക് നല്ല ഭയമുണ്ട്.
മുൻ മന്ത്രി ഇ.പി ജയരാജനെതിരായ ബന്ധു നിയമന കേസ് നിലനിൽക്കുമെന്ന് പുസ്തകത്തിൽ ജേക്കബ് തോമസ് പറയുന്നു.. സമാനമായ കേസിൽ സുപ്രീം കോടതിയുടെ വിധിയുണ്ട്. വൈദ്യുതി മന്ത്രി എം.എം മണിയുടെ മാനറിസം ഒരു മന്ത്രിക്ക് ചേർന്നതല്ല. സംസ്ഥാന സർക്കാറിന്റെ മദ്യനയം വികസനത്തിന് ചേർന്നതല്ല.
പാറ്റൂർ ഭൂമി ഇടപാടിൽ അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി അഴിമതി നടത്തിയിട്ടുണ്ട്. ഭൂമി ഇടപാടിൽ അഴിമതിയുണ്ട് എന്ന മുൻധാരണയോടെയല്ല അന്വേഷണം തുടങ്ങിയത്. ഭരണപരമായ വീഴ്ച്ച എന്ന നിലയിലാണ് പരാതി ലഭിച്ചത്. അന്വേഷണവുമായി മുന്നോട്ടുപോകുന്നതിനിടെയാണ് അഴിമതി തെളിഞ്ഞു വന്നത്. വിജിലൻസ് കേസെടുക്കണമെന്ന് 2014-ൽ നടത്തിയ ആദ്യ അന്വേഷണ റിപ്പോർട്ടിൽ തന്നെ ലോകായുക്തയോട് ശുപാർശ ചെയ്തു. ആ ശുപാർശ ഇതേവരെ ലോകായുക്ത നടപ്പാക്കിയിട്ടില്ലെന്നും പുസ്തകത്തിൽ ആരോപിക്കുന്നു.
ജേക്കബ് തോമസ് എഴുതിയ രണ്ടാമത്തെ സർവീസ് പുസ്തകമാണിത്. നേരത്തെ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകം ഏറെ വിവാദമായിരുന്നു. സംസ്ഥാന സർക്കാറിന്റെ അനുമതിയോടെയാണ് രണ്ടാമത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്.

Latest News