Sorry, you need to enable JavaScript to visit this website.

സി.പി.എം അക്രമത്തിനെതിരെ ചെങ്ങറ കോളനി നിവാസികളുടെ സത്യഗ്രഹം 

കണ്ണൂർ - നടുവിൽ ഒടുവള്ളിത്തട്ടിലെ ചെങ്ങറ കോളനി നിവാസികളെ ജീവിക്കാൻ അനുവദിക്കാത്ത സി.പി.എം അക്രമത്തിനെതിരെ കോളനി നിവാസികൾ കണ്ണൂർ കലക്ടറേറ്റിന് മുന്നിൽ സത്യഗ്രഹം ആരംഭിച്ചു. ആക്രമണം തുടർ സംഭവമായ പശ്ചാത്തലത്തിലാണ് ഇത്തരമൊരു സമരത്തിനിറങ്ങിയതെന്ന് കോളനി നിവാസികൾ പറഞ്ഞു.
പത്തനംതിട്ടയിലെ ചെങ്ങറയിൽ എട്ടു വർഷത്തോളം ഭൂസമരത്തിൽ പങ്കെടുത്ത് സർക്കാർ അനുവദിച്ച സ്ഥലത്ത് പത്തോളം കുടുംബങ്ങൾ താമസിക്കുകയാണ്. സി.പി.എം പ്രാദേശിക നേതൃത്വത്തിന്റെ അറിവോടെയാണ് പ്രവർത്തകർ അക്രമം നടത്തുന്നത്.  കണ്ണൂർ കലക്ടർക്കും ജില്ലാ പോലീസ് മേധാവിക്കും വ്യാജ വാറ്റിനെതിരെ പരാതി കൊടുത്ത വിരോധത്തിലാണ് വീണ്ടും ആക്രമണം നടത്തുന്നതെന്ന് ഇവർ പറയുന്നു.

സഹായവുമായി എത്തിയ വെൽഫെയർ പാർട്ടി പ്രവർത്തകരെ കഴിഞ്ഞ ദിവസം ഈ സംഘം മാരകമായി ആക്രമിച്ചിരുന്നു. കോളനി നിവാസികളിൽ ഒരാളുടെ ഓട്ടോ തകർത്തു. പോലീസിൽ പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായില്ല. ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നവരെ യാതൊരു കാരണവുമില്ലാതെ ആക്രമിക്കുകയാണ്. കോളനിയിലെ രണ്ട് കുടുംബങ്ങളുടെ സഹായത്തോടെയാണ് ആക്രമണം.  വ്യാജ വാറ്റുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെത്തുടർന്ന് എക്‌സൈസ് റെയ്ഡ് അടക്കം നടന്നുവെങ്കിലും തുടർ നടപടികളുണ്ടായില്ല. കോളനിയിലേക്ക് മടങ്ങിച്ചെന്നാൽ കൊലപ്പെടുത്തുമെന്നാണ് ഭീഷണി.


കോളനിയിലെ മനുഷ്യാവകാശ ലംഘനം അവസാനിപ്പിക്കുക, കോളനി പരിസരത്ത് മുഴുവൻ സമയ പോലീസ് പിക്കറ്റ് ഏർപ്പെടുത്തുക, ഗുണ്ടാ പ്രവർത്തനം നടത്തുന്നവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സത്യഗ്രഹമെന്ന് കോളനി നിവാസികളായ വിജയൻ ചെങ്ങറ, കെ.കൃഷ്ണൻകുട്ടി, വി.ബീന,  വെൽഫെയർ പാർട്ടി നേതാവ് സൈനുദ്ദീൻ കരിവെള്ളൂർ എന്നിവർ പറഞ്ഞു.
 

Latest News