Sorry, you need to enable JavaScript to visit this website.

കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിനെതിരെ ആഞ്ഞടിച്ച് ജേക്കബ് വിഭാഗം

കൽപറ്റ - കേരള കോൺഗ്രസിലെ ജോസഫ് വിഭാഗത്തിനെതിരേ ഗുരുതര ആരോപണങ്ങളുമായി ജേക്കബ് ഗ്രൂപ്പ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാന വ്യാപകമായി യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ് സ്വീകരിച്ചതെന്നു ജേക്കബ് വിഭാഗം വർക്കിംഗ് ചെയർമാൻ എം.സി.സെബാസ്റ്റ്യൻ വാർത്താസമ്മേളനത്തിൽ ആരോപിച്ചു. മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ തോണിച്ചാൽ ഡിവിഷനിൽ ജേക്കബ് വിഭാഗം സ്ഥാനാർഥി മേബിൾ ജോയിയുടെ തോൽവിയുടെ ഉത്തരവാദിത്തം പി.ജെ. ജോസഫ് ഏറ്റെടുക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തു പലേടത്തും വിമത സ്ഥാനാർഥികളെ നിർത്തി ജോസഫ് വിഭാഗം മുന്നണി മര്യാദ ലംഘിച്ചു. ഇക്കാര്യം ജേക്കബ് വിഭാഗം നേതാവ്  അനൂപ് ജേക്കബ് സംസ്ഥാന യു.ഡി.എഫ് യോഗത്തിൽ ഉന്നയിക്കും. തോണിച്ചാൽ ഡിവിഷനിലുണ്ടായ പ്രശ്‌നങ്ങൾ സംബന്ധിച്ചു മുന്നണിയുടെ സംസ്ഥാന, ജില്ലാ നേതൃത്വത്തിനു പരാതി നൽകും.


തോണിച്ചാൽ ഡിവിഷനിൽ കേരള കോൺഗ്രസ് ജേക്കബ് വിഭാഗം സ്ഥാനാർഥി പരാജയപ്പെട്ടതാണ് മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് ഭരണം യു.ഡി.എഫിനു നഷ്ടമാകാൻ കാരണമായത്. മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ കേരള കോൺഗ്രസ് ജേക്കബ് വിഭാഗത്തിനും തോണിച്ചാൽ ബ്ലോക്ക് പഞ്ചായത്ത് ഡിവിഷൻ ജോസഫ് വിഭാഗത്തിനും നൽകനാണ് യു.ഡി.എഫ് ജില്ലാ നേതൃത്വം ആദ്യം തീരുമാനിച്ചത്. എന്നാൽ മീനങ്ങാടി ജില്ലാ പഞ്ചായത്ത് ഡിവിഷൻ ചോദിച്ചുവാങ്ങിയ ജോസഫ് വിഭാഗം തോണിച്ചാൽ ബ്ലോക്ക് ഡിവിഷൻ ജേക്കബ് വിഭാഗത്തിനു നൽകി. പിന്നീട് തോണിച്ചാൽ ഡിവിഷനിലും ജോസഫ് വിഭാഗം സ്ഥാനാർഥിയെ നിർത്തുകയായിരുന്നു. ഇതേക്കുറിച്ചു യു.ഡി.എഫ് നേതൃത്വം ചോദിച്ചപ്പോൾ സ്ഥാനാർഥിയുമായി ബന്ധമില്ലെന്നാണ് ജോസഫ് വിഭാഗം നേതാക്കൾ പ്രതികരിച്ചത്. അതേസമയം ഡിവിഷനിൽ വിമത സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനു നേതൃത്വം നൽകിയതു ജോസഫ് വിഭാഗം സംസ്ഥാന വർക്കിംഗ് കമ്മിറ്റിയംഗമാണ്.


യു.ഡി.എഫ് സംസ്ഥാന, ജില്ലാ നേതാക്കളിൽ പലരും തോണിച്ചാലിൽ തെരഞ്ഞെടുപ്പു പ്രചാരണത്തിനു എത്തിയെങ്കിലും ജോസഫ് വിഭാഗത്തിലെ പ്രാദേശിക നേതാക്കൾ പോലും വിട്ടുനിന്നു. പി.ജെ.ജോസഫ് നിർദേശിക്കാതെ പ്രചാരണത്തിനു ഇറങ്ങില്ലെന്ന നിലപാടാണ് ജോസഫ് വിഭാഗം നേതാക്കൾ സ്വീകരിച്ചത്. ജോസഫിന്റെ അനുവാദത്തോടെയാണ് തോണിച്ചാലിൽ ജേക്കബ് വിഭാഗത്തിനെതിരെ സ്ഥാനാർഥിയെ നിർത്തിയതെന്നു വ്യക്തമാണ്. തോണിച്ചാൽ ഡിവിഷനിൽ ഇടതു സ്ഥാനാർഥി 357 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് വിജയിച്ചത്. യു.ഡി.എഫ് വിമത സ്ഥാനാർഥിക്കു 384 വോട്ട് ലഭിച്ചു. ജോസഫ് വിഭാഗം രാഷ്ട്രീയ മാന്യത പുലർത്തിയിരുന്നുവെങ്കിൽ ഡിവിഷനിൽ തെരഞ്ഞെടുപ്പുചിത്രം മറ്റൊന്നാകുമായിരുന്നു. കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റേതു വൃദ്ധനേതൃത്വമാണെന്നും സെബാസ്റ്റ്യൻ പറഞ്ഞു. പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ.കുര്യനും പങ്കെടുത്തു. 

 

Latest News