തിരുവനന്തപുരം- അഭയകേസ് സംസ്ഥാന ചരിത്രത്തിൽ സമാനതകളില്ലാത്തതാണ്. പ്രതികളെ കണ്ടെത്തണമെന്ന ആവശ്യവുമായി ജോമോൻ പുത്തൻപുരയ്ക്കൻ നടത്തിയ പതിറ്റാണ്ടുകൾ നീണ്ട സമരങ്ങൾ. കേസ് തേച്ചുമാച്ചുകളയാൻ നടന്ന ഹീനമായ ശ്രമങ്ങൾ. കോട്ടയം വെസ്റ്റ് പോലീസും ജില്ലാ ക്രൈംബ്രാഞ്ചും കൊലപാതക തെളിവുകൾ നശിപ്പിച്ച് ആത്മഹത്യയാക്കി എഴുതിത്തള്ളിയ കേസിലാണ് സി.ബി.ഐ കോടതി ഇന്ന് ശിക്ഷാവിധി പ്രസ്താവിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥരടക്കമുള്ള 49 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ച് തെളിവുകൾ സ്വീകരിച്ചിരുന്നു. അതേ സമയം പ്രതിഭാഗം സാക്ഷികളായി ഒരാളെ പോലും ഹാജരാക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. മാത്രവുമല്ല യാതൊരു രേഖയും പ്രതിഭാഗം തെളിവായി ഹാജരാക്കിയതുമില്ല.
ഫാദർ തോമസ് കോട്ടൂരും സിസ്റ്റർ സ്റ്റെഫി എന്നിവരാണ് കേസിൽ വിചാരണ നേരിട്ട ഒന്നും രണ്ടും പ്രതികൾ. ഒന്നും രണ്ടും പ്രതികൾ അസാന്മാർഗിക സ്വഭാവങ്ങളുള്ളവരായിരുന്നു. ഇവർ തമ്മിൽ അവിശുദ്ധ ബന്ധമുണ്ടായിരുന്നു. സിസ്റ്റർ സ്റ്റെഫിയുമായി ലൈംഗിക ബന്ധത്തിലേർപ്പെടണമെന്ന ഉദ്ദേശ്യത്തോടെ ഒന്നാം പ്രതി 1992 മാർച്ച് 26 ന് അർദ്ധരാത്രി പയസ് ടെന്റ്ത് കോൺവെന്റ് മതിൽ ചാടി കടക്കുകയും മഠത്തിനുള്ളിൽ കുറ്റകരമായി പ്രവേശിച്ച് ആ രാത്രി മുഴുവൻ അവിടെ തങ്ങുകയും ചെയ്തു. 27 ന് വെളുപ്പിന് 4.15 മണിയോടെ പരീക്ഷക്ക് പഠിക്കാനായി മുഖം കഴുകി ഫ്രിഡ്ജിൽ നിന്ന് വെള്ളമെടുക്കാനെത്തിയ സിസ്റ്റർ അഭയ കോൺവെന്റ് സെല്ലാറിൽ ഇരുവരും ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട നിലയിൽ കാണുകയും ചെയ്തു. സംഭവം പുറം ലോകമറിയുമെന്ന ഭയത്താൽ ഒന്നും രണ്ടും പ്രതികൾ അഭയയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ വെളുപ്പിന് 4.15നും അഞ്ചിനും ഇടക്കുള്ള സമയം കോടാലി കൊണ്ട് അഭയയുടെ തലയിൽ അടിക്കുകയും അടിയുടെ ആഘാതത്തിൽ ബോധരഹിതയായി വീഴുകയുമായിരുന്നു. കൊലപാതകം ആത്മഹത്യയാക്കി അഭയയുടെ ശരീരം വലിച്ചിഴച്ച് കോംപൗണ്ടിന്റെ പുറകുവശത്തുള്ള കിണറ്റിൽ ഇട്ടുവെന്നുമാണ് കുറ്റപത്രം.
അടുക്കള ഭാഗത്തെ തെളിവുകൾ ഇരുവരും ചേർന്ന് നശിപ്പിച്ചു. ഫയർഫോഴ്‌സ് വന്ന് മൃതശരീരം കരക്കെത്തിച്ചു. കോട്ടയം വെസ്റ്റ് പോലീസ് അഡിഷണൽ എസ്.ഐ അഗസ്റ്റിൻ ആദ്യം ഒരു മഹസർ തയ്യാറാക്കി. സാക്ഷികളായി രണ്ടു പേരെക്കൊണ്ട് ഒപ്പിടുവിച്ചു. അടിവസ്ത്രമില്ലാതിരുന്ന നിലയിലായിരുന്നു മൃതശരീരം. എന്നാൽ പ്രതികളുടെ ഉന്നത സ്വാധീനത്തെ തുടർന്ന് അഭയയുടെ മുറിയിൽ ചെന്ന് അടിവസ്ത്രം, ഡയറി തുടങ്ങിയവ അടക്കമുള്ള സാധന സാമഗ്രികൾ എടുത്തു കൊണ്ടുപോയി. യഥാർത്ഥ മഹസർ അഗസ്റ്റിൻ വലിച്ചു കീറിക്കളഞ്ഞു. ഇല്ലാതിരുന്ന അടിവസ്ത്രം ഉള്ളതായി രേഖപ്പെടുത്തിയ കൃത്രിമ മഹസർ രേഖകൾ തയ്യാറാക്കി. സാക്ഷി ഒപ്പുകൾ വ്യാജമായിട്ട് കൃത്രിമ മഹസർ തയ്യാറാക്കി. അസ്വാഭാവിക മരണത്തിന് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 174 പ്രകാരം പ്രതിയില്ലാതെ കേസെടുത്ത് എഫ്.ഐ.ആറും കൃത്രിമ മഹസറും കോട്ടയം ആർ.ഡി.ഒ കോടതിയിൽ ഹാജരാക്കി. തുടർന്ന് കോട്ടയം ക്രൈംബ്രാഞ്ച് കേസന്വേഷണം ഏറ്റെടുക്കുകയും ഉന്നത സ്വാധീനത്താൽ അപകട മരണമാക്കി കേസ് എഴുതി തള്ളി അന്തിമ റിപ്പോർട്ട് സമർപ്പിച്ചു. പ്രതിഷേധം ഉയർന്നതോടെ സംഭവത്തിൽ ആഴത്തിലുള്ള സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരന് കത്ത് നൽകി. 1992 മെയ് രണ്ടിന് സി ബി ഐ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രാഥമിക അന്വേഷണത്തിന് ശേഷം ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ സി.ബി.ഐ 1993 മാർച്ച് 29 ന് കേസന്വേഷണം ഏറ്റെടുത്തു. തുടർന്ന് ഹാജരാക്കിയ പല അന്തിമ റിപ്പോർട്ടുകൾക്ക് ശേഷം 2009 ജൂലൈ 17 നാണ് സി.ബി.ഐ പ്രതികൾക്കെതിരെ കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്. തുമ്പുണ്ടാക്കാൻ വഴിയില്ലെന്ന കാരണം പറഞ്ഞ് സി.ബി.ഐ സമർപ്പിച്ച അപൂർണ്ണമായ റിപ്പോർട്ടുകൾ കോടതി തള്ളിക്കളഞ്ഞ് തുടരന്വേഷണം നടത്താനുത്തരവിട്ടു. അനവധി തവണ എറണാകുളം സിജെഎം കോടതിയും ഹൈക്കോടതിയും സി.ബി.ഐയുടെ കേസന്വേഷണ വീഴ്ചയെ രൂക്ഷമായി വിമർശിച്ചിരുന്നു. തുടർന്നാണ് സി.ബി.ഐ കുറ്റപത്രം സമർപ്പിച്ചത്.
ഒന്നാം സാക്ഷി അടയ്ക്ക രാജുവിന്റെ മൊഴി നിർണ്ണായകമായി. സിസ്റ്റർ സ്റ്റെഫി കന്യകയാണെന്ന് തെളിയിക്കാൻ സി.ബി.ഐ കേസന്വേഷണം ഏറ്റെടുത്ത ഉടൻ സ്റ്റെഫി കന്യാചർമ്മം കൃതൃമമായി വെച്ചുപിടിപ്പിച്ച് തുന്നിചേർക്കുന്ന ഹൈമനോ പ്ലാസ്റ്റി ഓപ്പറേഷൻ ചെയ്തതായി സി.ബി.ഐ കണ്ടെത്തി. സ്റ്റെഫിയെ അറസ്റ്റ് ചെയ്ത ശേഷം ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നടന്ന വൈദ്യ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പരിശോധന നടത്തിയ ഡോ. രമയും ഡോ.ശ്രീകുമാരിയും മെഡിക്കൽ സർട്ടിഫിക്കറ്റ് സഹിതം വിചാരണക്കിടെ കോടതിയിൽ സാക്ഷിമൊഴി നൽകിയിട്ടുണ്ട്.
വിചാരണക്കുണ്ടായ 28 വർഷത്തെ കാലവിളംബത്തിനിടെ സി.ബി.ഐ കുറ്റപത്രത്തിലെ രണ്ടും മൂന്നും സാക്ഷികളായ അഭയയുടെ പിതാവ് തോമസ്, മാതാവ് ലീലാമ്മ, ദൃക്‌സാക്ഷികളിലൊരാളായ ചെല്ലമ്മദാസ്, ഇടവക വികാരി ഫാദർ. തോമസ് ചാഴിക്കാട്, മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്ത, മരണകാരണം സംബന്ധിച്ച് വിദഗ്ധ അഭിപ്രായം നൽകിയ മുൻ പോലീസ് സർജൻ ഡോ. ഉമാദത്തൻ എന്നിവർ മരണപ്പെട്ടു.