Sorry, you need to enable JavaScript to visit this website.

നിശാപാർട്ടിക്ക് മയക്കുമരുന്ന് എത്തിച്ചത് തൊടുപുഴ സ്വദേശി 

ഇടുക്കി- സി.പി.ഐ നേതാവിന്റെ ഉടമസ്ഥതയിലുള്ള വാഗമൺ വട്ടപ്പതലാലിലെ ക്ലിഫ് ഇൻ റിസോർട്ടിൽ സ്ത്രീകളടക്കം അറുപതോളം പേർ പങ്കെടുത്ത ലഹരി നിശാ പാർട്ടി സംഘടിപ്പിച്ചത് അറസ്റ്റിലായ മലപ്പുറം സ്വദേശി നബീലും കോഴിക്കോട് ഫറൂഖ് സ്വദേശി സൽമാനും. ഇതിൽ സൽമാന്റെ കൈയിൽ നിന്ന് 1,60,000 രൂപ പോലീസ് കണ്ടെടുത്തിരുന്നു. പാർട്ടിക്ക് ആവശ്യമായ ലഹരിയിൽ ഭൂരിഭാഗവും എത്തിച്ചത് തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സക്കീറാണെന്ന് പോലീസ് കണ്ടെത്തി. പിടിച്ചെടുത്തതിൽ 27 എൽ.എസ്.ഡി സ്റ്റാമ്പുകളുണ്ടായിരുന്നു. ഇത് വലിയൊരളവാണ്. ഇത്രയധികം ലഹരിവസ്തുക്കൾ നൽകിയത് ആരാണെന്നാണ് പോലീസ് അന്വേഷിക്കുന്നത്. ഇതറിയണമെങ്കിൽ പ്രതികളെ ചോദ്യം ചെയ്യണം. റിമാൻഡിലുള്ള പ്രതികളെ പോലീസ് ഇന്ന് കസ്റ്റഡിയിൽ വാങ്ങും. 
നിശാലഹരി പാർട്ടി നടക്കുന്നെന്ന രഹസ്യവിവരത്തെ തുടർന്ന് ഇടുക്കി അഡീഷണൽ എസ്.പി എസ്. സുരേഷ്‌കുമാറിന്റെ നേതൃത്വത്തിൽ ഞായറാഴ്ച രാത്രി നടത്തിയ റെയ്ഡിലാണ് എൽ.എസ്.ഡി സ്റ്റാമ്പ്, ഹാഷിഷ്, ലഹരി ഗുളിക, ലഹരി മരുന്ന്, കഞ്ചാവ് ഉൾപ്പടെയുള്ളവയുടെ വൻ ശേഖരം പിടിച്ചെടുത്തത്. ഒരു സ്ത്രീയടക്കം ഒമ്പത് പേരാണ് അറസ്റ്റിലായത്. സ്ത്രീയുടെ പക്കൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിരുന്നു.  24 സ്ത്രീകളടക്കം 61 പേരാണ് നിശാപാർട്ടിക്ക് എത്തിയത്. മറ്റുള്ളവരെ വിവരങ്ങൾ ശേഖരിച്ച ശേഷം തിങ്കളാഴ്ച തന്നെ വിട്ടയച്ചു. വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന  ഇവരെല്ലാം സുഹൃത്തുക്കളാണ്.

Latest News