Sorry, you need to enable JavaScript to visit this website.

സി.പി.ഐ നേതാവിന്റെ റിസോര്‍ട്ടിലെ നിശാപാര്‍ട്ടി; കേസ് ഒതുക്കാന്‍ ശ്രമം

വാഗമണ്‍- വാഗമണ്ണില്‍ സി.പി.ഐ പ്രാദേശിക നേതാവിന്റെ റിസോര്‍ട്ടില്‍ നടന്ന നിശാപാര്‍ട്ടി സംബന്ധിച്ച കേസ് ഒതുക്കിതീര്‍ക്കാന്‍ ശ്രമമെന്ന് ആരോപണം. ഞായാറാഴ്ച രാത്രി പോലീസ് നടത്തിയ റെയ്ഡില്‍ വന്‍ ലഹരിമരുന്നു ശേഖരം പിടിച്ചെടുത്തിരുന്നു.  25 സ്ത്രീകളുടക്കം അറുപതോളം പേര്‍ പിടിയിലാകുകയും ചെയ്തു.
പിടിച്ചെടുത്ത ലഹരിമരുന്നിന്റെ  അളവ് കുറച്ചുകാണിക്കാന്‍ ശ്രമം നടക്കുന്നതായി ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍ ആരോപിച്ചു. മയക്കുമരുന്ന് പാര്‍ട്ടികള്‍ക്ക് സി.പി.എമ്മിന്റേയും സി.പി.ഐയുടേയും ഒത്താശയുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

റിസോര്‍ട്ടിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച് പോലീസ്  തടഞ്ഞു.

റിസോര്‍ട്ട് ഉടമയും സി.പി.ഐ പ്രാദേശിക നേതാവുമായ മുന്‍ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റ് ഷാജി കുറ്റിക്കാടനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്. ജന്മദിന പാര്‍ട്ടി ആഘോഷങ്ങള്‍ക്കെന്ന പേരിലാണ് റിസോര്‍ട്ട് ബുക്ക് ചെയ്തിരുന്നത്. മൂന്ന് റൂം മാത്രമാണ് നല്‍കിയത്. എണ്ണത്തില്‍ കൂടുതല്‍ ആളുകള്‍ വന്നപ്പോള്‍ ചോദ്യം ചെയ്തിരുന്നുവെന്നും റിസോര്‍ട്ട് ഉടമ ചോദ്യം ചെയ്യലില്‍ അറിയിച്ചു.

വാഗമണ്ണിലെ വട്ടപതാലില്‍ പ്രധാന റോഡില്‍ നിന്ന് ഏറെ ഉള്ളിലേക്ക് കയറി സ്ഥിതി ചെയ്യുന്ന ക്ലിഫ് ഇന്‍ റിസോര്‍ട്ടിലാണ് റെയ്ഡ് നടന്നത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി വിവരങ്ങള്‍ കൈമാറിയാണ് ഇവിടെ നിശാ പാര്‍ട്ടി സംഘടിപ്പിച്ചതെന്നാണ് സൂചന.എസ്പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡില്‍
എല്‍എസ്ഡിയും ഹെറോയിനും കഞ്ചാവും ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തതായാണ് വിവരം.

 

Latest News