കോഴിക്കോട്- കേരളത്തിലെ ബി.ജെ.പി ഘടകം പിരിച്ചുവിട്ട് പിണറായി വിജയന്റെ സി.പി.എമ്മിൽ ലയിക്കണമെന്നും ഇവിടെ വെവ്വേറെയായി നിൽക്കേണ്ടതില്ലെന്നും കോൺഗ്രസ് നേതാവ് വി.ടി.ബൽറാമിന്റെ ഫേസ്ബുക് പോസ്റ്റ്.
ഏഴാം നൂറ്റാണ്ടിലെ പ്രാകൃതബോധമുള്ള തീവ്രവാദികളാണ് മുക്കത്ത് ഗെയിൽ വാതക പൈപ്പ്ലൈനെതിരെ സമരം ചെയ്യുന്നതെന്ന സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ പ്രസ്താവനക്കെതിരെ രൂക്ഷ വിമർശനമാണ് ബൽറാം നടത്തിയത്. സമര സമിതിയെക്കൂടി ഉൾപെടുത്തി വ്യവസായ മന്ത്രിയുടെ അധ്യക്ഷതയിൽ തിങ്കളാഴ്ച സർവകക്ഷി യോഗം നടത്താനിരിക്കെയാണ് സി.പി.എമ്മിന്റെ പ്രസ്താവന. പൈപ്പ്ലൈൻ ഇടുന്ന പണി നിർത്തിവെക്കാതെ ചർച്ചക്കില്ലെന്ന് സമരസമിതി അറിയിച്ചു.
ഗെയിൽ വാതക പൈപ്പ് ലൈൻ പദ്ധതിക്കായി സ്ഥലം വിട്ടുകൊടുക്കുന്നവർക്ക് നൽകുന്ന നഷ്ടപരിഹാര തുക ഉയർത്തുമെന്നും നിലവിലെ ന്യായവിലയുടെ അമ്പത് ശതമാനത്തിന് മുകളിൽ നഷ്ടപരിഹാരം കൊടുക്കാൻ തയ്യാറാണെന്നും ഗെയിൽ ജനറൽ മാനേജർ എം.ഐ വിജു വ്യക്തമാക്കിയിരുന്നു. ജോർജ് എം.തോമസ് എം.എൽ.എ ഗെയിൽ പ്രതിനിധികളുമായും പ്രാദേശികകക്ഷി നേതാക്കളുമായും നടത്തിയ ചർച്ചയെ തുടർന്നായിരുന്നു ഇത്. പദ്ധതിക്കായി ഇപ്പോഴുള്ള അലൈൻമെന്റ് തന്നെ തുടരാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെങ്കിൽ സ്ഥലമെടുപ്പിൽ ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസമേകാൻ ചില നിർദ്ദേശങ്ങൾ ബൽറാം മുന്നോട്ടുവെക്കുന്നുണ്ട്.
ഗെയിൽ ഏറ്റെടുക്കുന്ന 20 മീറ്റർ വീതിയിലെ സ്ഥലം ഇനി ഏതായാലും കാര്യമായ മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനോ വിൽക്കാനോ ഉടമകൾക്ക് കഴിഞ്ഞുവെന്ന് വരില്ല. ഭൂമി തുണ്ടുതുണ്ടായി മാറിക്കഴിഞ്ഞിരിക്കുന്ന, അങ്ങേയറ്റം ജനസാന്ദ്രമായ കേരളം പോലുള്ള ഒരു നാട്ടിൽ ഇത് ചെറുകിട ഭൂവുടമകൾക്ക് അങ്ങേയറ്റം ദോഷകരമാണ്. ആയതിനാൽ സ്ഥലത്തിന്റെ ഇന്നത്തെ വിപണി വിലയുടെ 25 ശതമാനം തുക ആദ്യം തന്നെ നൽകുക. ഉപയോഗ അവകാശത്തിന് പ്രതിഫലമായി സ്ഥലവിലയുടെ 10 ശതമാനം എല്ലാ വർഷവും ഉടമകൾക്ക് നൽകുക. സ്ഥലം വിട്ടുനൽകുന്നവർക്ക് ഇതൊരു ഉപജീവനമാർഗമായി മാറും.' അദ്ദേഹം പറയുന്നു.
സുരക്ഷയേക്കുറിച്ചുള്ള ആശങ്കകൾ ഇന്നും ശക്തമാണ്. സി.പി.എമ്മിന്റെ അടക്കം നേതാക്കൾ ഗെയിൽ വിരുദ്ധ സമരങ്ങളിൽ പങ്കെടുത്ത് പ്രചരിപ്പിച്ച് പൊലിപ്പിച്ച 'വാതക ബോംബ്' എന്നൊക്കെയുള്ള ഭീഷണികൾ ജനങ്ങളുടെ മനസ്സിൽ ഇപ്പോഴും പ്രബലമാണ്. ഭരണം മാറുന്നതിനനുസരിച്ച് ഒറ്റയടിക്ക് നിലപാട് മാറ്റേണ്ട അവസ്ഥ സാധാരണ ജനങ്ങൾക്കില്ലല്ലോ. ആയതിനാൽ അത്തരം ആശങ്കകൾ അകറ്റുന്നതിനുള്ള ശാസ്ത്രീയ വിശദീകരണങ്ങൾ നൽകാനും സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനും സാങ്കേതിക വിദഗ്ധരും ജനങ്ങളും ഉൾപ്പെടുന്ന സ്ഥിരം പരിശോധനാ സംവിധാനങ്ങൾ ഉണ്ടാക്കാനും സർക്കാർ ഔദ്യോഗികമായിത്തന്നെ കടന്നുവരണം.
ജീവിക്കാനുള്ള അവകാശത്തിനായി സമരം ചെയ്യുന്ന സാധാരണക്കാരെ തീവ്രവാദികളായി മുദ്രകുത്തി അടിച്ചമർത്തിക്കൊണ്ടല്ല, ജനങ്ങളെ വിശ്വാസത്തിലെടുത്ത് അവരുടെ പിന്തുണ ഉറപ്പുവരുത്തിക്കൊണ്ടായിരിക്കണം ഓരോ വികസന പദ്ധതിയും നടപ്പിലാക്കപ്പെടേണ്ടത്. നന്ദിഗ്രാമും സിംഗൂരും നമുക്ക് മാതൃകയാവരുത്.
പാലക്കൽപീടിക, മുക്കം എന്നിവിടങ്ങളിലും മറ്റിടങ്ങളിലും സമരക്കാർക്ക് നേരെയുണ്ടായ പോലീസ് അതിക്രമങ്ങളെക്കുറിച്ച് സമഗ്രമായി അന്വേഷിക്കാനും കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കാനും ദുരഭിമാനം വെടിഞ്ഞ് സർക്കാർ തയ്യാറാകണം. സമരവുമായി ബന്ധപ്പെട്ട് ജനങ്ങൾക്കെതിരെ എടുത്ത ക്രിമിനൽ കേസുകൾ പിൻവലിക്കണമെന്നും ബൽറാം തന്റെ പോസ്റ്റിൽ കുറിച്ചു.