ജിദ്ദ- കോവിഡ് പ്രതിസന്ധിയിൽ അകപ്പെട്ട പ്രവാസികളെ രക്ഷിക്കാൻ ഒന്നും ചെയ്യാത്ത കേരള സർക്കാരിനെതിരെയുള്ള പ്രതിഷേധം വാശിയോടെ നിർവഹിക്കാൻ യു.ഡി.എഫിനെ വിജയിപ്പിക്കണമെന്ന് കോൺഗ്രസ് നേതാവും കാസർകോട് എം.പിയുമായ രാജ്‌മോഹൻ ഉണ്ണിത്താൻ ആഹ്വാനം ചെയ്തു. ഒ.ഐ.സി.സി ജിദ്ദ കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച തെരഞ്ഞെപ്പ് പ്രചാരണ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാസികളെ സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനെ പി.സി.ആർ ടെസ്റ്റ് നിർബന്ധമാക്കി തടഞ്ഞുനിർത്തി ദ്രോഹിച്ചു. ഉപയോഗിക്കാത്ത ഹെലികോപ്ടറിന് കോടികൾ മുടക്കുന്ന സർക്കാരിന്, കുടുങ്ങിക്കിടന്ന പാവം പ്രവാസികളെ നാട്ടിലെത്തിക്കുവാൻ ഒരു ആഗ്രഹവും ഉണ്ടായില്ല. മൂന്ന് കോടി ജനങ്ങളുടെ നികുതി പണമായ രണ്ട് കോടി രൂപ ശരത്തിന്റെയും കൃപേഷിന്റേയും കൊലയാളികളെ രക്ഷിക്കാൻ വിനിയോഗിച്ച സർക്കാർ അമ്മമാരുടെ കണ്ണുനീർ ഒരു വിലയും നൽകിയില്ല. അഴിമതിയുടെ ഉസ്താദ് ആയി പിണറായി വിജയൻ മാറിയെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് മുക്ത ഭാരതം ഉണ്ടാക്കുവാൻ ബി.ജെ.പി 2000 ത്തിൽ അധികം സ്ഥാനാർഥികളെ നിർത്താതെ സി.പി.എമ്മിനെ സഹായിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പ്രവാസികളുടെ പേരിൽ സ്ഥാപിച്ച ലോക കേരളസഭയുടെ പേരിൽ കോടികളുടെ വെട്ടിപ്പാണ് നടത്തിയിരിക്കുന്നതെന്ന റീജിയണൽ കമ്മിറ്റി പ്രസിഡന്റ് കെ.ടി.എ. മുനീർ ആമുഖ പ്രസംഗത്തിൽ പറഞ്ഞു. ഇതിന്റെ പേരിൽ 300 പേർക്ക് ഇരിക്കുവാനുള്ള കസേരക്ക് മാത്രം മൂന്ന് കോടിയാണ് ചെലവഴിച്ചിരിക്കുന്നത്. കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളെ തിരിഞ്ഞു നോക്കുവാൻ പ്രവാസികാര്യ വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും മുനീർ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എം.എച്ച്. ഹാരിസ് ഷേണി അധ്യക്ഷത വഹിച്ചു. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. കെ.കെ. രാജേന്ദ്രൻ, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി. പ്രദീപ് കുമാർ, കെ.എസ്.യു ജില്ലാ ഭാരവാഹികളായ മാർട്ടിൻ എബ്രഹാം, ശ്രീജിത്ത് കോടോത്ത്, കെ.എം.സി.സി കാസർകോട് ജില്ലാ പ്രസിഡന്റ് ഹസ്സൻ ബത്തേരി, യൂത്ത് കോൺഗ്രസ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രസിഡന്റ് ഇർഷാദ് മഞ്ചേശ്വരം, ഒ.ഐ.സി.സി ഭാരവാഹികളായ റഷീദ് കൊളത്തറ, സക്കീർ ഹുസൈൻ എടവണ്ണ, മമ്മദ് പൊന്നാനി, നൗഷാദ് അടൂർ, ശ്രീജിത്ത് കണ്ണൂർ, അലി തേക്കുതോട്, മുജീബ് മുത്തേടത്തു, സമീർ നദ്‌വി, ഫസലുല്ല വെളുവമ്പാലി, ഉസ്മാൻ പോത്തുകൽ, സിദ്ദിഖ് ചോക്കാട്, റഫീഖ് മൂസ, സഹീർ മാഞ്ഞാലി, അഷ്‌റഫ് വടക്കെകാട്, അയൂബ് പന്തളം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി എം. അബ്ദുൽ നസീർ സ്വാഗതവും അൽത്താഫ് നന്ദിയും പറഞ്ഞു.