കൊച്ചി- പാലാരിവട്ടം പാലം അഴിമതിക്കേസിൽ ഉദ്യോഗസ്ഥരെ പഴിചാരി മുൻമന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞ്. ഉദ്യോഗസ്ഥർ തന്നെ കാര്യങ്ങൾ അറിയിച്ചില്ലെന്നും ഒപ്പിടുക മാത്രമാണ് ചെയ്തതെന്നും മന്ത്രി കോടതിയിൽ വ്യക്തമാക്കി. മന്ത്രി റബ്ബർ സ്റ്റാംപ് ആണോയെന്ന് കോടതി തിരിച്ചു ചോദിച്ചു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വിധി പറയും.
നിയമസഭാ സ്പീക്കർ ഊരാളുങ്കൽ സൊസൈറ്റിക്ക് അഡ്വാൻസ് നൽകിയിട്ടുണ്ടെന്ന് ഇബ്രാഹിംകുഞ്ഞ് തന്റെ ജാമ്യാപേക്ഷയിൽ പറഞ്ഞു. മൊബിലൈസേഷൻ അഡ്വാൻസ് നൽകുന്നത് തെറ്റല്ല. ഊരാളുങ്കൽ സൊസൈറ്റിക്ക് സ്പീക്കർ 13 കോടി രൂപ അഡ്വാൻസ് നൽകിയതിന് തെളിവുണ്ടെന്നും ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കൈക്കൂലി വാങ്ങിയെന്ന വിജിലൻസ് കണ്ടെത്തൽ തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.
മേൽപാലം നിർമാണ കരാർ ആർ.ഡി.എസ് കമ്പനിക്ക് നൽകാൻ ടെണ്ടറിനു മുൻപുതന്നെ തീരുമാനിച്ചിരുന്നെന്നും 2013ൽ മസ്‌കറ്റ് ഹോട്ടലിൽ ഇതിനായി ഗൂഢാലോചന നടത്തിയെന്നും വിജിലൻസ് കോടതിയിൽ പറഞ്ഞു.