- എ.റഫീഖ്
കേരളത്തിലെ ജനങ്ങൾ സമീപകാലത്ത് രാഷ്ട്രീയത്തിനതീതമായി ഉയർത്തിയ പ്രതിഷേധങ്ങളാണ് ആറന്മുള വിമാനത്താവളത്തിനെതിരായ സമരം, ഗെയിൽ പൈപ്പ് ലൈൻ വിരുദ്ധ സമരം, ഇപ്പോൾ കണ്ണൂരിലെ കീഴാറ്റൂർ ബൈപാസ് വിരുദ്ധ സമരം തുടങ്ങിയവ. പക്ഷേ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ ഇവയോടെല്ലാം കാണിക്കുന്ന ഇരട്ടത്താപ്പ് പരിഹാസ്യമാണ്. നാടിന്റെ വികസനത്തിന് ആവശ്യമായ പദ്ധതികളാണ് മേൽപറഞ്ഞ മൂന്നും എന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ അവ അതാത് പ്രദേശത്ത് ഉണ്ടാക്കുന്ന പരിസ്ഥിതി ആഘാതം അതാത് നാട്ടുകാർക്ക് കാണാതിരിക്കാനായില്ല. അവർ സംഘടിച്ചു. സമരം ആറന്മുളയിൽ വിജയം കണ്ടു. സി.പി.എം ആ സമരത്തിനൊപ്പമായിരുന്നു. എന്നാൽ മലപ്പുറത്തും, കീഴാറ്റൂരിലും ജനകീയ സമരങ്ങളോട് സി.പി.എം പുറം തിരിഞ്ഞുനിൽക്കുകയാണ്. കാരണം വേറൊന്നുമല്ല, ഇപ്പോഴവർ ഭരണത്തിലാണ്. പ്രതിപക്ഷത്തായിരുന്നെങ്കിൽ രണ്ട് സമരങ്ങളിലും അവർ ശക്തമായി രംഗത്തുണ്ടായിരുന്നേനേ.
കേന്ദ്രം ഭരിക്കുന്ന ബി.ജെ.പിയാണെങ്കിൽ ആറന്മുള സമരത്തിൽ മുൻനിരയിലുണ്ടായിരുന്നു. എന്നാൽ മലപ്പുറം, കോഴിക്കോട് ജില്ലകളിലെ മുസ്‌ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ നടക്കുന്നതുകൊണ്ടാവണം ഗെയിൽ പൈപ്പ്‌ലൈൻ വിരുദ്ധ സമരത്തോട് അവർക്ക് യോജിപ്പില്ല. കണ്ണൂരിലെ സി.പി.എം പാർട്ടി ഗ്രാമമായ കീഴാറ്റൂരിൽ നടക്കുന്ന സമരത്തിൽനിന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്താമെന്ന ലക്ഷ്യത്തോടെ ബി.ജെ.പി രംഗത്തുണ്ടുതാനും.
ആറന്മുളയിലെ ജനങ്ങൾ പറഞ്ഞ അതേ പോലുള്ള ആശങ്കകൾ മാത്രമേ ഗെയിൽ വിരുദ്ധ സമരക്കാരും കീഴാറ്റൂരിലെ നാട്ടുകാരും പറയുന്നുള്ളു. ഒരുവേള ആറന്മുളയേക്കാൾ ഗൗരവമുള്ള ആശങ്കകളാണ് മറ്റ് രണ്ടിടത്തുമുള്ളതെന്ന് പറയാം. ഏക്കർ കണക്കിന് നെൽപാടം നികത്തുന്നതു മൂലം ഉണ്ടാകുന്ന പരിസ്ഥിതി ആഘാതമായിരുന്നു ആറന്മുള വിമാനത്താവളത്തിനെതിരായ പ്രധാന വിമർശനം. പിന്നീട് ബി.ജെ.പിയും ആർ.എസ്.എസും രംഗത്തെത്തിയതോടെ പാർഥസാരഥി ക്ഷേത്രത്തിലെ കൊടിമരം പോലുള്ള വൈകാരിക വിഷയങ്ങളും കൊണ്ടുവന്നു. അങ്ങനെ ജനങ്ങളെ വിമാനത്താവളത്തിന് എതിരായി ഇളക്കിവിട്ടു.
വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് ആറന്മുള വിമാനത്താവള കമ്പനിയുടെ പേരിൽ നൂറ് ഏക്കറിലേറെ സ്ഥലം നോട്ടിഫൈ ചെയ്യുന്നത്. എന്നാൽ ഭരണം പോയതോടെ വി.എസ് മലക്കം മറിഞ്ഞു. വിമാനത്താവളത്തിനെതിരായ സമരത്തെ പിന്തുണച്ച് രംഗത്തെത്തി. വിമാനത്താവളത്തിനുവേണ്ടി വാദിച്ചുവന്ന സി.പി.എം പത്തനംതിട്ട ജില്ലാ ഘടകവും സർക്കാർ മാറിയതോടെ സ്വരം മാറ്റി. കോൺഗ്രസിനാവട്ടെ എല്ലാ കാര്യങ്ങളിലുമെന്ന പോലെ രണ്ടഭിപ്രായമായിരുന്നു ഇക്കാര്യത്തിലും. ഉമ്മൻ ചാണ്ടിയും, കെ. ശിവദാസൻ നായരുമെല്ലാം വിമാനത്താവളത്തിന് അനുകൂലം. വി.എം സുധീരൻ എതിർപക്ഷത്തും. മുൻ ഡി.സി.സി പ്രസിഡന്റ് പീലിപ്പോസ് തോമസ് ആറന്മുള പ്രശ്‌നത്തിലുള്ള കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് വിടുകയും, എൽ.ഡി.എഫ് സ്വതന്ത്രനായി ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുകയും ചെയ്തു.
സമരത്തെ ശരിക്കും കത്തിച്ചത് ഹിന്ദു ഐക്യവേദി നേതാവും ഇപ്പോൾ ബി.ജെ.പി സംസ്ഥാന പ്രസിഡന്റുമായ കുമ്മനം രാജശേഖരനാണ്. പാടം നികത്തലും, പരിസ്ഥിതി നാശവും, കൊടിമര വിഷയവുമെല്ലാം ഉയർത്തിക്കാട്ടി അദ്ദേഹം വിമാനത്താവളത്തെ നഖശിഖാന്തം എതിർത്തു. ബി.ജെ.പിയുടെ പിന്നോട്ടു പോകാനാവാത്ത ആ എതിർപ്പാണ് വിമാനത്താവള പദ്ധതിയെ ഇല്ലാതാക്കിയതെന്ന കാര്യത്തിൽ സംശയമില്ല. കേന്ദ്രത്തിൽ മോഡി സർക്കാർ അധികാരത്തിൽ വന്നപ്പോൾ തുടക്കത്തിൽ വിമാനത്താവളത്തിന് അനകൂലമായി ചില നീക്കങ്ങളുണ്ടായിരുന്നു. എന്നാൽ കുമ്മനവും കൂട്ടരും അപ്പോൾ തന്നെ ദൽഹിയിലെത്തി അതെല്ലാം മുടക്കി.
ദേശീയ തീർഥാടന കേന്ദ്രമായ ശബരിമലക്ക് ഉപകാരപ്പെടുംവിധം ഒരു വിമാനത്താവളം എന്ന ആശയം വളരെ നാളുകൾക്കു മുമ്പേ ഉയർന്നിരുന്നതാണ്. വർഷം തോറും വർധിച്ചുവരുന്ന ശബരിമലയിലെ തീർഥാടക പ്രവാഹവും, പത്തനംതിട്ട ജില്ലയിൽനിന്നുള്ള സമ്പന്നരായ പ്രവാസികളുടെ ആധിക്യവും കണക്കിലെടുക്കുമ്പോൾ ഈ മേഖലയിൽ ഒരു വിമാനത്തവളം എന്നത് ന്യായമായ പദ്ധതിയായിരുന്നു. പക്ഷേ പരിസ്ഥിതി ആശങ്കക്കു പുറമെ രാഷ്ട്രീയ പാർട്ടികളുടെ താൽപര്യങ്ങൾ കൂടി ചേർന്നതോടെ പദ്ധതി ഉപേക്ഷിക്കപ്പെട്ടു.
ഇപ്പോൾ എരുമേലിയിലെ മലനിരകളിൽ വിമാത്താവളം പണിയാനാണ് സംസ്ഥാന സർക്കാരിന്റെ പരിപാടി. അവിടെ പരിസ്ഥിതി നാശമുണ്ടാവില്ലായിരിക്കും.
ഇനി ഗെയിൽ സമരത്തിലേക്ക് വരാം. കൊച്ചി തുറമുഖത്തെത്തിക്കുന്ന പ്രകൃതിവാതകം പൈപ്പ്‌ലൈൻ വഴി കർണടകയിലേക്കും മറ്റ് സംസ്ഥാനങ്ങളിലേക്കും കൊണ്ടുപോകാനാണ് പൊതുമേഖലാ സ്ഥാപനമായ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ് (ഗെയ്ൽ) പദ്ധതി. ഭാവിയിൽ ചോർച്ച, അല്ലെങ്കിൽ അട്ടിമറി പോലുള്ള വൻ അപകട സാധ്യതകൾ കണക്കിലെടുത്ത് ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കി വേണം പൈപ്പ്‌ലൈൻ വലിക്കേണ്ടതെന്ന് ധാരണയുണ്ടെങ്കിലും, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ജനം തിങ്ങിപ്പാർക്കുന്നിടത്തു കൂടിയാണ് പൈപ്പ് ലൈൻ കടന്നുപോകുന്നത്. ഇതാണ് ജനങ്ങളുടെ എതിർപ്പിന് കാരണവും. ജനങ്ങളുടെ ഭൂമിയിലേക്ക് അവരോട് ഒരു വാക്കു പോലും ചോദിക്കാതെ ഗെയിലിന്റെ ബുൾഡോസറുകൾ മുരണ്ടെത്തുന്നു. കേരളത്തിൽ പിണറായി സർക്കാർ അധികാരത്തിലെത്തും വരെ ഈ സമരത്തിനൊപ്പം സി.പി.എമ്മുമുണ്ടായിരുന്നു എന്നതാണ് രസകരം. എന്നാൽ ഭരണം കിട്ടിയതോടെ അവർ കളം മാറ്റി. വികസനത്തിന് പൈപ്പ്‌ലൈൻ വേണമെന്നായി നിലപാട്. നാട്ടുകാരായ സി.പി.എം പ്രവർത്തകർ പക്ഷേ സമരത്തിനൊപ്പമാണ്. ബി.ജെ.പി നേരത്തെതന്നെ സമരത്തിനെതിരായിരുന്നു. ആറന്മുളയിലെ പരിസ്ഥിതി പ്രേമം അവർക്ക് മലപ്പുറത്തും കോഴിക്കോട്ടുമില്ല. വികസനത്തിന് മതതീവ്രവാദികൾ തുരങ്കം വെക്കുന്നു എന്നാണ് ബി.ജെ.പി നിലപാട്. സി.പി.എം പാർട്ടി നേതൃത്വത്തിന്റേതും സമാന നിലപാടു തന്നെ. കോൺഗ്രസും മുസ്‌ലിം ലീഗുമടക്കം മറ്റ് പ്രമുഖ കക്ഷികളും സംഘടനകളും സമരം ചെയ്യുന്ന നാട്ടുകാർക്കൊപ്പവും.
കീഴാറ്റൂരിലെ സമരം അക്ഷരാർഥത്തിൽ സി.പി.എമ്മിനെ ഞെട്ടിച്ചുകളഞ്ഞു. സാധാരണഗതിയിൽ ഒരു നാട്ടിലൂടെ ബൈപാസ് പോലൊരു റോഡ് വരുമെന്ന് കേട്ടാൽ അന്നാട്ടുകാർ സന്തോഷിക്കും. സ്ഥലത്തിന് വില കൂടുമല്ലോ. എന്നാൽ സ്ഥലത്തിന് വില കൂടിയില്ലെങ്കിലും വേണ്ടില്ല, പാടം നികത്തിയുള്ള റോഡ് വേണ്ടെന്ന നിലപാടിൽ ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു കീഴാറ്റൂരുകാർ. പാർട്ടി ഗ്രാമമായതുകൊണ്ടു തന്നെ സമരത്തിന് നേതൃത്വം കൊടുത്തത് പ്രാദേശിക സി.പി.എം പ്രവർത്തകർ തന്നെ. റോഡ് നിർമിക്കാനുദ്ദേശിക്കുന്ന പാടത്ത് വയൽകിളികൾ എന്ന പേരിൽ അവർ കൊടി നാട്ടി സമരമാരംഭിച്ചു. പാർട്ടി നേതൃത്വം കണ്ണുരുട്ടിയെങ്കിലും അവർ വഴങ്ങിയില്ല. ഒടുവിൽ എം.എൽ.എമാരും, പാർട്ടി ജില്ലാ നേതൃത്വവും ഇടപെട്ട് നടത്തിയ അനുരഞ്ജനത്തിൽ റോഡിന്റെ അലൈൻമെന്റ് മാറ്റാമെന്ന് ധാരണയായി. സമരത്തിന് ചൂടു കുറഞ്ഞെന്ന് തോന്നിയപ്പോൾ വീണ്ടും പഴയ പടിയിൽ പദ്ധതിയുമായി അധികൃതർ രംഗത്തെത്തി. ഇതോടെ നാട്ടുകാർ മനുഷ്യമതിലടക്കമുള്ള സമരവുമായി വീണ്ടും പ്രതിഷേധമാരംഭിച്ചു. മാവോയിസ്റ്റ് തീവ്രവാദികളും, ഇസ്‌ലാമിക തീവ്രവാദികളുമാണ് സമരത്തിന് പിന്നിലാണെന്നാണ് ഇപ്പോൾ സി.പി.എം ആരോപിക്കുന്നത്. പക്ഷെ ഇവിടെ പരിസ്ഥിതി പ്രേമവുമായി സമരക്കാർക്കൊപ്പം ബി.ജെ.പിയുണ്ട്. സി.പി.എം പാർട്ടി ഗ്രാമത്തിൽ എങ്ങനെയും നുഴഞ്ഞുകയറാനാവുമോ എന്നാണ് നോട്ടം.
വികസന പ്രവർത്തനത്തിലോ, പരിസ്ഥിതി സംരക്ഷണത്തിലോ രാഷ്ട്രീയ പാർട്ടികൾക്ക് കൃത്യമായ നിലപാടില്ലാത്തതാണ് കേരളത്തിന്റെ ശാപം. ശരിയുടെ പക്ഷം, നേരിന്റെ പക്ഷം എന്നൊക്കെ ഓരോരുത്തരും പറയാറുണ്ട്. ഞങ്ങൾ നേരിന്റെ പക്ഷത്താണെന്ന് അവകാശപ്പെടാറുമുണ്ട്. വാസ്തവത്തിൽ അങ്ങനെയൊരു പക്ഷം ഇക്കാലത്തില്ല. കുറഞ്ഞത് രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളിലെങ്കിലും ഇല്ല എന്നതാണ് വാസ്തവം. ഉള്ളത് ഞാൻ പക്ഷവും നീ പക്ഷവുമാണ്, അല്ലെങ്കിൽ ഞാൻ പറയുമ്പോൾ ശരി, നീ പറയുമ്പോൾ തെറ്റ് എന്ന്. അല്ലെങ്കിൽ ഞാനിട്ടാൽ ബെർമുഡ, നീയിട്ടാൽ വള്ളിനിക്കർ.