ചെന്നൈ-ബിഹാറിലെ തെരഞ്ഞെടുപ്പില്‍ നിന്ന് ആവേശമുള്‍ക്കൊണ്ട് ഉവൈസിയുടെ പാര്‍ട്ടി തമിഴ്‌നാട്ടിലും മത്സരിക്കാനെത്തുന്നു. ബിഹാറില്‍ 20 സീറ്റുകളില്‍ മത്സരിച്ച എ.ഐ.എം.ഐ.എം അഞ്ച് സീറ്റുകളിലാണ് അട്ടിമറി വിജയം നേടിയിരുന്നത്. ഇതേ തുടര്‍ന്നാണ് വരുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ ബംഗാളിലും തമിഴ്‌നാട്ടിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്. ഈ പ്രഖ്യാപനം ഈ രണ്ട് സംസ്ഥാനങ്ങളിലെയും പ്രധാന പാര്‍ട്ടികളുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് മേല്‍നോട്ടം വഹിക്കുന്ന പ്രശാന്ത് കിഷോറിനെയും പ്രതിരോധത്തിലാക്കുന്നതായിരുന്നു. മുസ്‌ലിം ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിച്ചാല്‍ ബംഗാളില്‍ അത് തൃണമൂല്‍ കോണ്‍ഗ്രസ്സിനും തമിഴകത്ത് ഡി.എം.കെക്കുമാണ് തിരിച്ചടിയുണ്ടാക്കുക. ഇത് തിരിച്ചറിഞ്ഞാണ് പ്രശാന്ത് കിഷോര്‍ കുതന്ത്രം പയറ്റിയിരിക്കുന്നത്. ഇതിന്റെ പ്രതിഫലനമാണ് എ.ഐ.എം.ഐ.എമ്മിലെ പിളര്‍പ്പ്. പ്രധാന നേതാവായ അന്‍വര്‍ പാഷയും അനുയായികളുമാണ് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരിക്കുന്നത്.ബംഗാള്‍, തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പുകള്‍ രാഷ്ട്രീയ തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ നിലനില്‍പ്പിനും നിര്‍ണ്ണായകമാണ്. വലിയ വെല്ലുവിളിയാണ് ഈ രണ്ട് സംസ്ഥാനങ്ങളിലും പ്രശാന്ത് കിഷോര്‍ നേരിടുന്നത്. ബംഗാളില്‍ മമതയുടെ തൃണമൂലിനും തമിഴ്‌നാട്ടില്‍ ഡി.എം.കെ ക്കും വേണ്ടി തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ മെനയുന്നത് പ്രശാന്ത് കിഷോറാണ്. സി.പി.എമ്മില്‍ നിന്നും ജനപിന്തുണയുള്ള ഒരു നേതാവിനെയും അടര്‍ത്തിമാറ്റാന്‍ കഴിയാത്തതിന്റെ ക്ഷീണം ബംഗാളിലാണ് പ്രശാന്ത് കിഷോര്‍ തീര്‍ത്തിരിക്കുന്നത്. അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടിയെയാണ് പിളര്‍ത്തിയിരിക്കുന്നത്. ഇവിടെ എ.ഐ.എം.ഐ.എം സംസ്ഥാന കോഡിനേറ്റര്‍ ഉള്‍പ്പെടെയുള്ളവരെയാണ് പ്രശാന്ത് കിഷോറിന്റെ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ ഇടപെടലോടെ മമതയുടെ തൃണമൂല്‍ റാഞ്ചിയത്.