മലപ്പുറം- മുൻ മന്ത്രി വി.കെ ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ് അനവസരത്തിലുള്ള രാഷ്ട്രീയ നാടകമാണെന്ന് മുസ്‌ലിം ലീഗ്. രാഷ്ട്രീയ യോഗം ചേർന്ന് തീരുമാനിക്കുകയും എൽ.ഡി.എഫ് കൺവീനർ മുൻകൂട്ടി പ്രഖ്യാപിക്കുകയും ചെയ്ത ശേഷമാണ് ഇബ്രാഹീം കുഞ്ഞിന്റെ അറസ്റ്റ്. കേസിൽ അറസ്റ്റ് ആവശ്യമില്ലെന്ന് നേരത്തെ വിജിലൻസ് തീരുമാനിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം ഇപ്പോൾ അറസ്റ്റ് ചെയ്തത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ചാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ വ്യക്തമാക്കി. ഇബ്രാഹീം കുഞ്ഞിനെ എങ്ങിനെയാണ് അറസ്റ്റ് ചെയ്യേണ്ടത് എന്നത് സംബന്ധിച്ച് സി.പി.എം നേതാക്കൾ യോഗം ചേരുന്നതായി രണ്ടു ദിവസം മുന്നേ വിവരം ലഭിച്ചിരുന്നു. നഗ്നമായ അധികാര ദുർവിനിയോഗമാണ് കേരള സർക്കാർ നടത്തുന്നതെന്നും മുസ്‌ലിം ലീഗ് ആരോപിച്ചു.
ഇടതുനേതാക്കൾ ജനങ്ങളുടെ മുന്നിൽ അപഹാസ്യരായി നിൽക്കുന്ന സമയത്ത് അതിൽനിന്ന് മുഖം രക്ഷിക്കാനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. ഒരു കേസിന്റെ അന്വേഷണം പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം നൽകേണ്ട സമയത്ത് അറസ്റ്റ് നടക്കുന്നത് ഇന്ത്യയിൽ കീഴ്‌വഴക്കം പോലുമില്ല. സംസ്ഥാന ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണ് പിണറായി സർക്കാർ ചെയ്യുന്നത്. തികച്ചും നാണംകെട്ട നടപടിയാണ് സർക്കാർ ചെയ്യുന്നതെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു.