ജിദ്ദ - മാസങ്ങളായി ഒഴിഞ്ഞുകിടന്ന ജിദ്ദയിലെ ഇന്ത്യൻ കോൺസൽ ജനറൽ പദവിയിലേക്ക് മുൻ ഹജ് കോൺസലും ഡെപ്യൂട്ടി കോൺസൽ ജനറലുമായ മുഹമ്മദ് ഷാഹിദ് ആലമിനെ നിയോഗിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചു. അധികം വൈകാതെ അദ്ദേഹം ചുമതലയേൽക്കുമെന്നറിയുന്നു.
ജാർഖണ്ഡിലെ ധൻബാദ് സ്വദേശിയായ മുഹമ്മദ് ഷാഹിദ് ആലം, ജിദ്ദയിലെ സേവനത്തിനു ശേഷം ദൽഹിയിൽ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിലായിരുന്നു. ഇടക്ക് അബുദാബി ഇന്ത്യൻ എംബസിയിൽ സെക്കന്റ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു.
മണിപ്പൂർ സ്വദേശി മുഹമ്മദ് നൂർ റഹ്മാൻ ശൈഖ് സ്ഥാനക്കയറ്റം ലഭിച്ച് ദൽഹിയിലേക്ക് പോയതിനു ശേഷം ബിഹാർ സ്വദേശി സദർ എ. ആലമിനെയാണ് ജിദ്ദയിലേക്ക് സി.ജിയായി നിയോഗിച്ചതെങ്കിലും ജനീവയിലുള്ള അദ്ദേഹത്തെ വിദേശ മന്ത്രാലയത്തിലെ അന്താരാഷ്ട്ര ഡെസ്‌കിന്റെ ചുമതലയേൽപിക്കുകയും ഷാഹിദ് ആലമിനെ ജിദ്ദയിലേക്ക് സി.ജിയായി നിയമിക്കുകയുമായിരുന്നു. ഇംപീരിയൽ സ്‌കൂൾ ഓഫ് ലേണിംഗ്, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ജവാഹർലാൽ നെഹ്‌റു യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ പഠനം പൂർത്തിയാക്കിയ ഷാഹിദ് ആലം 2010 ലാണ് ഐ.എഫ്.എസ് കരസ്ഥമാക്കിയത്. ഹജ് കോൺസലായി അനുഷ്ഠിച്ച സേവനവും പരിചയവും കണക്കിലെടുത്തുള്ളതാണ് ഈ നിയമനം.