തുറൈഫ് - സൗദി അറേബ്യൻ സർക്കാരിന്റെ സ്വദേശിവൽക്കരണ നടപടികൾ പല മേഖലകളിലും വിജയം കാണുന്നു. വിവിധ മേഖലകളിൽ ജോലി നേടിയ സ്വദേശികളിൽ 99 ശതമാനവും കൊഴിഞ്ഞുപോക്കില്ലാതെ ജോലിയിൽ തുടരുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കോവിഡ് പ്രതിസന്ധി കാരണമാവാം കഴിഞ്ഞ ആറു മാസത്തിനിടെ ആരും ജോലി വിട്ടുപോയിട്ടില്ല.
മുമ്പ് സൂപ്പർ മാർക്കറ്റുകളിലും പലതരം കടകളിലും ജോലി നേടിയ സ്വദേശി യുവതീ യുവാക്കൾ ഒന്നോ രണ്ടോ മാസമാകുമ്പോഴേക്കും ആ ജോലി ഉപേക്ഷിച്ച് പോകുമായിരുന്നു. അപൂർവ്വം പേർ മാത്രമേ ജോലിയിൽ തുടർന്നിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ ഒരു വർഷമായി തുറൈഫിലെ നൂറുകണക്കിന് കടകളിൽനിന്ന് വളരെ കുറച്ച് പേരെ ഇങ്ങനെ കൊഴിഞ്ഞു പോയിട്ടുള്ളൂ.
സ്ഥാപനങ്ങളിൽ ഒരു മണിക്കൂർ പോലും ഇരിക്കാൻ ക്ഷമ കാണിക്കാതിരുന്നവർ ഇപ്പോൾ മുഴുവൻ പ്രവൃത്തി സമയത്തും കടയിൽ ഇരിക്കുന്നുണ്ട്.
തൊഴിൽ വകുപ്പ് അധികൃതരുടെയും സ്വദേശി വൽക്കരണ വിഭാഗം ഉദ്യോഗസ്ഥരുടെയും കഠിന പരിശ്രമവും സമ്മർദവുമാണ് ഇത്തരമൊരു മാറ്റത്തിന് കാരണം. മുമ്പ് അധികൃതർ ചെക്കിംഗിന് വരുമ്പോൾ ജോലിക്കാരനായ സ്വദേശിയെ ഫോണിൽ വിളിച്ച് അധികൃതരുമായി സംസാരിച്ചാൽ മതിയായിരുന്നു. എന്നാൽ ഏതാനും മാസങ്ങളായി ഉദ്യോഗസ്ഥർ പരിശോധനക്ക് എത്തുമ്പോൾ അവർ കടകളിൽ ഇല്ലെങ്കിൽ നടപടി സ്വീകരിക്കുന്നു. ജോലിസ്ഥലത്ത് ഇല്ലാത്തവർക്ക് ആനുകൂല്യങ്ങൾ നഷ്ടപ്പെടും.
ഇക്കാരണത്തിലാണ് ജോലിക്കാരായ സ്വദേശികൾ സ്ഥാപനങ്ങളിൽ ഇരിക്കുന്നതിന് നിർബന്ധിതരായത്. മാത്രമല്ല നല്ലൊരു ശതമാനം തൊഴിലാളികൾ ആത്മാർഥമായി ജോലി ചെയ്യുന്നുണ്ട്. അതേസമയം പഴയതുപോലെ വെറുതെ ഇരിക്കുന്നവരുമുണ്ട്.